
പുതിയ കേസിൽ മുൻകൂർ ജാമ്യം തേടി
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയെ ലൈംഗികശേഷി പരിശോധനക്ക് വിധേയനാക്കി. ജില്ലാ ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജനറൽ ആശുപത്രിയിയിലാണ് പരിശോധനക്ക് വിധേയനാക്കിയത്. ലൈംഗികമായി പീഡിപ്പിച്ചെന്ന അദ്ധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആരോഗ്യ പരിശോധന.
അന്വേഷണോദ്യോഗസ്ഥൻ ഡിവൈ.എസ്.പി പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ കോവളത്തെ സൂയിസൈഡ് പോയിന്റിലും ഗസ്റ്റ്ഹൗസിലും സ്വകാര്യ റിസോർട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.
സെപ്തംബർ 14 ന് കോവളത്തെ സൂയിസൈഡ് പോയന്റിൽ വച്ച് എം.എൽ.എ മർദ്ദിച്ചെന്നും കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് പരാതി. എന്നാൽ, പരാതിക്കാരി പറയുന്ന ആത്മഹത്യ പോയിന്റിലല്ല അതിന് എതിർവശത്തുള്ള സ്ഥലത്തുവച്ചായിരുന്നു തർക്കമെന്നാണ് എം.എൽ.എയുടെ മൊഴി. തെളിവെടുപ്പ് വൈകിട്ട് അഞ്ചര വരെ നീണ്ടു.
അതേസമയം, ജാമ്യവ്യവസ്ഥയനുസരിച്ച് തെളിവെടുപ്പിന് സഹകരിക്കുന്നുണ്ടെങ്കിലും അന്വേഷണവുമായി എം.എൽ.എ പൂർണ്ണമായി സഹകരിക്കുന്നില്ലെന്നതിനാൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയെ സമീപിക്കുമെന്നാണറിയുന്നത്. എം.എൽ.എയുടെ അറസ്റ്റ് രേഖപ്പെടുത്താനും നീക്കമുണ്ട്. നവംബർ ഒന്ന് വരെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം.
അതേസമയം എൽദോസ് വീണ്ടും മുൻകൂർ ജാമ്യ ഹർജി നൽകി. ജില്ലാ പ്രിൻസിപ്പൾ സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ വിളിപ്പിച്ച തനിക്കെതിരെ പൊലീസ് പുതിയ ആരോപണങ്ങൾ ഉന്നയിച്ച് കേസെടുക്കുമെന്ന ഭയത്താലാണ് മുൻകൂർ ജാമ്യ ഹർജി നൽകുന്നതെന്നാണ് എം. എൽ. എയുടെ വാദം. പരാതിക്കാരിയെ കൊണ്ട് പുതിയ ആരോപണങ്ങൾ ഉന്നയിപ്പിച്ച് തന്നെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. കോവളം, വഞ്ചിയൂർ പൊലീസിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ നേരത്തേ എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.