tiger
tiger

തിരുവനന്തപുരം: വയനാട്ടിലെ കടുവാ ആക്രമണവുമായി ബന്ധപ്പെട്ട് വയനാട്ടിൽ നിന്നുള്ള സംഘം മുഖ്യമന്ത്രിയെ കണ്ടു. സംഘം മുന്നോട്ടുവെച്ച വിവിധ ആവശ്യങ്ങൾ പരിശോധിക്കുന്നതിനായി മുഖ്യമന്ത്രി നിർദ്ദേശം നൽകിയതനുസരിച്ച് വനംമന്ത്രിയുമായി ചർച്ച നടത്തി. ചർച്ചയിൽ സംഘം മുന്നോട്ടുവെച്ച ആശങ്കൾക്ക് വനംമന്ത്രി മറുപടി നൽകി. ചർച്ചയുടെ അടിസ്ഥാനത്തിൽ സമരം താത്കാലികമായി നിറുത്തുന്നതായി സമരസമിതി നേതാക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കന്നുകാലികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഇതുവരെയുള്ള നഷ്ടപരിഹാരമായി ഒൻപത് പേർക്ക് 6,45,000 രുപ നൽകിയതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ സംഘത്തെ അറിയിച്ചു. പശുവിന് ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം കണക്കാക്കിയിട്ടുണ്ട്. നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുന്ന കാര്യത്തിലും തുക കണക്കാക്കുന്ന കാര്യത്തിലും മാനദണ്ഡങ്ങൾ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. കൂടുതലായി ഒരു റാപ്പിഡ് റെസ്‌പോൺസ് ടീം കൂടി വയനാട്ടിൽ അനുവദിക്കുന്നതിന് നിർദ്ദേശം നൽകി.

കടുവ രാത്രിയിൽ മാത്രമാണ് വനത്തിന് പുറത്തുവരുന്നത്. പകൽ സമയങ്ങളിൽ വയനാട്ടിലെയും തമിഴ്നാട്ടിലെ മുതമലൈ കടുവാസങ്കേതത്തിലും മറഞ്ഞിരിക്കുന്നതായാണ് സ്ഥിരീകരിച്ചതെന്ന് വനം മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ മുതുമല ഫീൽഡ് ഡയറക്ടറുമായി വനംവകുപ്പ് ഉദ്യോഗസ്ഥർ ഈ വിഷയം ചർച്ച ചെയ്യുകയും കടുവയെ പിടികൂടുന്നതിനുള്ള സംയുക്ത നടപടികൾ സ്വീകരിക്കുകയും ചെയ്തു. തമിഴ്നാട് വനംവകുപ്പ് മൂന്ന് കൂടുകൾ സ്ഥാപിക്കും. കൂടാതെ വിവിധ സ്ഥലങ്ങളിലായി അവർ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

നഷ്ടപരിഹാര തുക കണ്ടെത്തുന്നതിനായി 10 കോടി രൂപ കൂടി അധികമായി ആവശ്യപ്പെട്ട് ധനവകുപ്പിന് നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്. ഉന്നത വനം ഉദ്യോഗസ്ഥർ വയനാട്ടിൽ ഉള്ളതായും കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതായും മന്ത്രി അറിയിച്ചു.

പ്രത്യേകസംഘവുമായി വനംമന്ത്രിയുടെ ഓഫീസിൽ നടന്ന ചർച്ചയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, മുൻസിപ്പാലിറ്റി, പഞ്ചായത്ത് ജനപ്രതിനിധികൾ, വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.