തിരുവനന്തപുരം: പോക്സോ കുറ്റംചുമത്തി 14ദിവസം ജയിലിലടയ്ക്കപ്പെട്ട പൊലീസുകാരൻ കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വിട്ടയച്ചു. ആലപ്പുഴയിലെ സിവിൽ പൊലീസ് ഓഫീസറായ പാലോട് കള്ളിപ്പാറ റോസ് ഗിരിയിൽ എസ്.എസ്. അനൂപിനെയാണ് (40) തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതി കു​റ്റവിമുക്തനാക്കിയത്. ഉപേക്ഷിച്ച ഭാര്യയ്ക്ക് സഹായം ചെയ്തതിന്, മകളെ ഉപയോഗിച്ച് പിതാവ് വ്യാജപീ‌ഡന പരാതി നൽകിയാണ് അനൂപിനെ കേസിൽ കുടുക്കിയത്. പിതാവിന്റെയും പൊലീസുകാരുടെയും നിർദ്ദേശപ്രകാരമാണ് കള്ളമൊഴി നൽകിയതെന്ന് പെൺകുട്ടി കോടതിയിൽ വെളിപ്പെടുത്തിയതോടെയാണ് കേസ് പൊളിഞ്ഞത്. അനൂപ് തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് പെൺകുട്ടി കോടതിയിൽ മൊഴി നൽകിയതോടെ അനൂപിനെ കുറ്റവിമുക്തനാക്കി.

വിതുര സ്​റ്റേഷനിൽ ജോലി ചെയ്തിരുന്നപ്പോൾ അനൂപ് ,പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. പെൺകുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞ് താമസിക്കുകയാണ്. അമ്മയെ ഉപേക്ഷിച്ച് ,സുഹൃത്തിന്റെ ഭാര്യയ്ക്കൊപ്പം പിതാവ് പോയതായി കുട്ടി മൊഴി നൽകി. പെൺകുട്ടിയുടെ അമ്മയെ മർദ്ദിച്ചതിന് അച്ഛനെതിരെ വിതുര പൊലീസ് കേസെടുത്തിരുന്നു. ഇതിൽ അനൂപ് ഇടപെട്ടെന്നും കുടുംബകോടതിയിലെ കേസിൽ അനൂപ് തന്റെ മുൻ ഭാര്യയെ സഹായിക്കുന്നെന്നും ധരിച്ചാണ് പിതാവ് മകളെക്കൊണ്ട് കള്ളപ്പരാതി കൊടുപ്പിച്ചത്. പെൺകുട്ടിയുടെ അമ്മയെയും കേസിൽ രണ്ടാം പ്രതിയാക്കിയിരുന്നു. അനൂപിനെ ആറുമാസം സസ്‌പെൻഡ് ചെയ്യുകയും ആലപ്പുഴയിലേക്ക് സ്ഥലംമാ​റ്റുകയും ചെയ്തിരുന്നു. തുടർന്ന് കീഴടങ്ങിയപ്പോൾ 14 ദിവസം റിമാൻഡ് ചെയ്തു.