
കല്ലമ്പലം: രണ്ടായിരത്തിൽപ്പരം വിദ്യാർത്ഥികൾ പഠിക്കുന്ന നാവായിക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഷോർട്ട് സർക്യൂട്ട് മൂലം മെയിൻ സ്വിച്ചിന് തീ പിടിച്ചു. ഇന്നലെ രാവിലെ പത്തര മണിയോടെയായിരുന്നു സംഭവം. പൊട്ടിത്തെറിയോടെ സ്വിച്ച് ബോർഡിൽ തീ ആളിപടർന്നതോടെ അദ്ധ്യാപകരും വിദ്യാർഥികളും പരിഫ്രാന്തരായി. അദ്ധ്യാപകർ കുട്ടികളെ ക്ലാസ് മുറികളിൽ നിന്നും മാറ്റുകയും സ്കൂളിനു സമീപത്തുള്ള നാവായിക്കുളം അഗ്നിശമന സേനയെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് എ.എസ്.ടി.ഒ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ എഫ്.ആർ.ഒ മാരായ ഷജീം, അനീഷ്, മിഥേഷ്, അജ്മൽ, അനീഷ് എൻ.എൽ ഹോം ഗാർഡുമാരായ സുജിത്ത്, ബിജു എന്നിവരടങ്ങുന്ന സംഘം ഫയർ എക്സ്റ്റിംഗൂഷർ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കി. ഇതിന് സമീപത്തായിരുന്നു സ്കൂളിലെ പാചകപ്പുരയും, ഐ.ടി ലാബും. ഫയർ ഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ മൂലം തീ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെ വൻ അപകടം ഒഴിവായി. സ്കൂളിൽ സുരക്ഷാ സംവിധാനങ്ങൾ അപര്യാപ്തമാണെന്ന ആക്ഷേപവും നിലനിൽക്കുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ തീ അണയ്ക്കുന്നതിനുള്ള ഫയർ എക്സ്റ്റിംഗൂഷറോ, ഫയർ സേഫ്റ്റി ഉപകരണങ്ങളോ സ്കൂളിൽ ഇല്ല. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള മുൻകരുതലുകൾ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് രക്ഷകർത്താക്കൾ ആവശ്യപ്പെട്ടു.