
തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ കഴിവുകൾ നാടിന്റെ പുരോഗതിക്ക് പ്രയോജനകരമാകുന്ന രീതിയിൽ വളർത്തിയെടുക്കാൻ ഡിഫറന്റ് ആർട് സെന്റർ വഹിക്കുന്ന പങ്ക് മാതൃകാപരമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഭിന്നശേഷിക്കുട്ടികൾക്ക് സസ്യപരിപാലനത്തിലൂടെ തെറാപ്പി നൽകുന്നതിനായി നബാർഡ്, കേരള കാർഷിക സർവകലാശാല എന്നിവരുടെ സഹകരണത്തോടെ ഡിഫറന്റ് ആർട് സെന്ററിൽ ആരംഭിച്ച ഹോർട്ടികൾച്ചർ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേക്കുയർത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിൽ വലിയൊരു തരംഗം തന്നെ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഭിന്നശേഷിക്കാരിൽ കാർഷിക സംസ്‌കാരത്തിന്റെ പ്രാധാന്യമെത്തിക്കാൻ ശ്രമിക്കുന്ന പുതിയ ആശയമാണ് ഡിഫറന്റ് ആർട് സെന്റർ ഹോർട്ടികൾച്ചർ തെറാപ്പിയിലൂടെ നടപ്പിലാക്കുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഹോർട്ടികൾച്ചർ തെറാപ്പി യൂണിറ്റിൽ ക്രമീകരിച്ചിരിക്കുന്ന റൊട്ടേറ്റിംഗ് പാനിൽ അലങ്കാരച്ചെടികളുടെ പോട്ട് സ്ഥാപിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്.
നബാർഡ് സി.ജി.എം ഗോപകുമാരൻ നായർ.ജി മുഖ്യാതിഥിയായി. കേരള കാർഷിക സർവകലാശാല ഡീൻ റോയ് സ്റ്റീഫൻ, നബാർഡ് ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് ഓഫീസർ മിനു അൻവർ, മാജിക് അക്കാഡമി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, പ്രോജക്ട് ഓഫീസർ പ്രവീൺകുമാർ എന്നിവർ പങ്കെടുത്തു.