
തിരുവനന്തപുരം: അരുംകൊലയുടെ ആസൂത്രണത്തിലും കൃത്യനിർവഹണത്തിലും മിടുക്കുകാട്ടിയ ഗ്രീഷ്മയ്ക്ക് ഹൊറർ സിനിമകളോടും ക്രൈം സീരിയലുകളോടുമാണ് കമ്പം. ഒന്നര വർഷത്തെ പ്രണയത്തിനൊടുവിൽ കാമുകന് കഷായത്തിൽ കീടനാശിനി നൽകി കൊലപ്പെടുത്തിയതിന് അറസ്റ്റിലായ ഗ്രീഷ്മയുടെ മൊബൈൽഫോൺ സൈബർ പൊലീസ് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ക്രിമിനൽ കമ്പം വെളിപ്പെട്ടത്. ഇംഗ്ളീഷ് ഉൾപ്പെടെ അന്യഭാഷകളിലുള്ള ഹൊറർ ചിത്രങ്ങളും ചോരചിന്തുന്ന അക്രമദൃശ്യങ്ങളുൾപ്പെട്ട ക്രൈം സീരിയലുകളും യുട്യൂബിലൂടെ തുടർച്ചയായി ഗ്രീഷ്മ കണ്ടിരുന്നു. ക്രിമിനൽ പശ്ചാത്തലമോ കുറ്റവാളികളുമായി സംസർഗമോ ഇല്ലെങ്കിലും കുറ്രവാസന വളരാനും ക്രൂരകൊലപാതകം നടത്താനുമുള്ള മാനസികാവസ്ഥയിലേക്ക് ഗ്രീഷ്മയെ എത്തിച്ചതും ഹൊറർ സിനിമകളുടെ ദുഃസ്വാധീനമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഗ്രീഷ്മയുടെ ഈ അമിതകമ്പത്തെപ്പറ്റി ഷാരോണിനും അറിവുണ്ടായിരുന്നു. ഏറ്റവും ഒടുവിൽ അരമനൈ എന്ന കന്നഡ സിനിമയാണ് കണ്ടതെന്ന് കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥരോട് ഗ്രീഷ്മ വെളിപ്പെടുത്തിയിരുന്നു.
പഠനകാര്യങ്ങളിൽ കാട്ടിയ ഏകാഗ്രതയും മികവും കുറ്റകൃത്യത്തിന്റെ ആസൂത്രണത്തിലും ഗ്രീഷ്മ പുലർത്തി. പ്രണയത്തിൽനിന്ന് പിന്തിരിയാൻ പല തവണ ശ്രമിച്ചിട്ടും ഷാരോൺ വിട്ടുപോകുന്നില്ലെന്ന് മനസിലാക്കിയപ്പോഴാണ് എന്നന്നേക്കുമായി ഒഴിവാക്കാൻ തീരുമാനിച്ചത്. ഒരു കാര്യംതീരുമാനിച്ചാൽ അതിൽ ഉറച്ചുനിൽക്കുകയും നടപ്പാക്കുകയും ചെയ്യുന്ന പ്രകൃതക്കാരിയാണ് ഗ്രീഷ്മ. ആർക്കും സംശയം തോന്നാത്ത വിധം കാര്യങ്ങൾ ഒളിച്ചുവയ്ക്കുന്നതിലും വിദഗ്ദ്ധയാണ്. ഷാരോണിനെ വകവരുത്താൻ മാനസികമായി തയ്യാറെടുത്തശേഷം അവനെ വീട്ടിലേക്ക് ക്ഷണിച്ച ഗ്രീഷ്മ യാതൊരു ചാഞ്ചല്യവും കാട്ടാതെയാണ് വിഷം കലർത്തിയ കഷായം നൽകിയത്. ഷാരോണിന്റെ ആരോഗ്യനില അനുദിനം വഷളായിട്ടും കീടാനാശിനിയുടെ പേര് വെളിപ്പെടുത്തി അവനെ രക്ഷപ്പെടുത്താനുള്ള അവസരം നിഷേധിച്ചു. വിഷം എന്താണെന്ന് അറിയിച്ചിരുന്നെങ്കിൽ പ്രതിമരുന്ന് നൽകി രക്ഷപ്പെടുത്താനാകുമായിരുന്നു. ഷാരോണുമായുള്ള വിവാഹത്തിന് വീട്ടുകാർ വിസമ്മതിച്ചതോടെ തമിഴ്നാട് സ്വദേശിയായ സൈനികനുമായി വിവാഹത്തിന് സമ്മതം മൂളുകയും ഒരേ സമയം കാമുകനായ ഷാരോണുമായും പ്രതിശ്രുതവരനുമായും വാട്ട്സ് അപ്പ് വഴിയും അല്ലാതെയും പ്രണയലീലകൾ നടത്തുകയും ചെയ്തിരുന്നു. ജാതകദോഷമുൾപ്പെടെ പലവിധ കഥകൾ പറഞ്ഞിട്ടും ഒഴിഞ്ഞുപോകാൻ കൂട്ടാക്കാതിരുന്ന ഷാരോൺ തന്റെ വിവാഹ ജീവിതത്തിൽ വില്ലനായി അവതരിക്കുമെന്ന് ഗ്രീഷ്മ ഭയന്നിരിക്കാം. രണ്ടും കൽപ്പിച്ച് കൊലപാതകത്തിനായി തുനിഞ്ഞിറങ്ങാൻ ഗ്രീഷ്മയെ പ്രേരിപ്പിച്ചത് അതാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.