
തിരുവനന്തപുരം : കോവളത്ത് വിദേശ വനിത മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിന്റെ അന്തിമ വാദം തിരുവനന്തപുരം ഒന്നാം അഡിഷണൽ സെഷൻസ് കോടതിയിൽ പുരോഗമിക്കവേ, കോടതി നടപടികൾ തത്സമയം കാണാൻ വിദേശ വനിതയുടെ സഹോദരിക്ക് കോടതി അനുവാദം നൽകി. ഇതിനായി കോടതി മുറിയിൽ പ്രത്യേക സജ്ജീകരണം ഒരുക്കി.
ഇതാദ്യമാണ് കോടതി നടപടികൾ തത്സമയം വീക്ഷിക്കാൻ ഇത്തരമൊരു അനുമതി കോടതി നൽകുന്നത്. അന്തിമവാദം ഉൾപ്പടെയുള്ള കോടതി നടപടികൾ തത്സമയം കാണാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് വിദേശ വനിതയുടെ സഹോദരി ഇൽസയും, ലാത്വിയൻ എംബസിയും ഹൈക്കോടതിയെയും, വിചാരണ കോടതിയെയും സമീപിച്ചിരുന്നു. സാക്ഷി വിസ്താരം ഉൾപ്പെടെയുള്ള കേസിന്റെ വിചാരണ നടപടികളിൽ നേരിട്ട് പങ്കെടുക്കുന്നതിന് വിദേശ വനിതയുടെ സഹോദരി കഴിഞ്ഞ ഒൻപത് മാസമായി തിരുവനന്തപുരത്ത് തുടരുകയായിരുന്നു. വിസ കാലാവധി അവസാനിച്ചതിനെ തുടർന്ന് സ്വദേശത്തേക്ക് മടങ്ങേണ്ടി വന്ന സാഹചര്യത്തിലാണ് കോടതി നടപടികൾ തത്സമയം കാണാൻ ഓൺലൈനായി അനുമതി തേടി ഇൽസ കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം ഒന്നാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി കെ.സനിൽ കുമാറാണ് കേസിൽ അന്തിമ വാദം കേൾക്കുന്നത്. 2018 ഏപ്രിൽ 20 നാണ് കോവളത്തിന് സമീപം ലാത്വിയൻ സ്വദേശിനിയുടെ മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കണ്ടെത്തിയത്.