
കൽപ്പറ്റ: മുൻ മന്ത്രിയും എഴുത്തുകാരനും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന അന്തരിച്ച എം.പി.വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാറിന് നാടിന്റെ യാത്രാമൊഴി. കൽപ്പറ്റ പുളിയാർ മലയിലെ വീടിന് സമീപത്തെ കുടുംബ ശ്മശാനത്തിൽ മകൻ എം.വി.ശ്രേയാംസ് കുമാർ ചിതയ്ക്ക് തീ കൊളുത്തി. വീരേന്ദ്രകുമാർ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ തന്നെയാണ് ഉഷയുടെയും ചിത എരിഞ്ഞടങ്ങിയത്. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, കെ.കൃഷ്ണൻകുട്ടി, എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുള്ളക്കുട്ടി, ജനതാദൾ എസ് ദേശീയ നേതാവും മുൻ മന്ത്രിയുമായ സി.കെ.നാണു.എൽ.ജെ.ഡി നേതാക്കളായ സലീം മടവൂർ, മുൻ എം.എൽ.എ സി.കെ.ശശീന്ദ്രൻ, വി.കുഞ്ഞാലി, യുജിൻ മൊറേലി, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, മത സാമുദായിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.