ഹരിപ്പാട്: മുതുകുളം, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയും. മുതുകുളം നാലാംവാർഡിൽ ആകെയുള്ള 1305 വോട്ടിൽ 955 വോട്ടുകൾ പോൾ ചെയ്തു. 73.18 ശതമാനമാണ് വോട്ട് രേഖപെടുത്തിയത്. മുതുകുളം ബുദ്ധ സെൻട്രൽ സ്‌കൂളിലെ രണ്ട് ബുത്തുകളിലായി നടന്ന തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. കരീലകുളങ്ങര എസ്. എച്ച്. ഒ യ്ക്കായിരുന്ന ക്രമസമാധാന ചുമതല. ഇന്ന് രാവിലെ പത്തിന് ഗ്രാമപ്പഞ്ചായത്ത് ഹാളിലാണ് വോട്ടെണ്ണൽ. പാർട്ടി നേതൃത്വവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ബി.ജെ.പി അംഗം ജി.എസ്. ബൈജു രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫലം ഭരണത്തിൽ നിർണായകമാകാൻ സാദ്ധ്യതയുളളതിനാൽ വാർഡിൽ യു.ഡി.എഫും എൽ.ഡി.എഫും മൂന്നാഴ്ചയിലേറെയായി കടുത്ത പ്രചാരണമാണ് നടത്തിവന്നത്. വാർഡ് നിലനിലനിറുത്താൻ ബി.ജെ.പി.യും ശക്തമായി രംഗത്തുണ്ടായിരുന്നു. കാർത്തികപ്പള്ളി ഗ്രാമഞ്ചായത്ത് എട്ടാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ ആകെ 804 വോട്ട് ഉള്ളതിൽ 559 പേർ വോട്ട് രേഖപെടുത്തി. കാർത്തികപ്പള്ളി കൃഷിഭവൻ കെട്ടിടത്തിൽ നടന്ന വോട്ടെടുപ്പിൽ 81.96 ശതമാനം പോളിംഗ് രേഖപെടുത്തി. എൽ.ഡി.എഫ് അംഗം ജിമ്മി വി.കൈപ്പള്ളിക്ക്‌ അയോഗ്യത കല്പിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ പത്തിന് കാർത്തികപ്പള്ളി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വോട്ടെണ്ണൽ നടക്കും. നിലവിൽ സ്വതന്ത്രയുടെ പിന്തുണയോടെ പഞ്ചായത്ത് ഭരിക്കുന്നത് എൽ.ഡി.എഫ് ആണ്. അഞ്ച് അംഗങ്ങളും ഒരു സ്വതന്ത്രയും ഉൾപ്പെടെ ആറുപേരാണ് എൽ.ഡി.എഫിനുള്ളത്. ബി.ജെ.പിക്ക് 4, കോൺഗ്രസിന് മൂന്ന് എന്നിങ്ങനെയാണ് കക്ഷി നില. ബി.ജെ.പി വിജയിച്ചാൽ ഇരുകക്ഷികൾക്കും തുല്യ സീറ്റുകളാവും. ഇതോടെ ഭരണം നറുക്കെടുപ്പിപ്പിലേക്കു നീങ്ങും.