t
t

# ഓരുവെള്ളം വന്നിട്ടും ഓരുമുട്ട് നി​ർമ്മാണത്തി​ന് നടപടി​യി​ല്ല

ആലപ്പുഴ: കുട്ടനാട്, അപ്പർ കുട്ടനാടൻ മേഖലകളിൽ പുഞ്ചക്കൃഷിക്ക് ഭീഷണിയാകുന്ന വൃശ്ചിക വേലിയേറ്റത്തിലെ ഉപ്പുവെള്ളം തടയാൻ ഓരുമുട്ട് നിർമ്മാണത്തിന് ഇനിയും തുടക്കം കുറിക്കാതെ ജലസേചന വകുപ്പ്.

ജില്ലയിൽ മേജർ ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിൽ നാലും മൈനർ ഇറിഗേഷന്റെ നേതൃത്വത്തിൽ ചെറുതും വലുതുമായ 564 ഉം ഓരുമുട്ടുകളാണ് വർഷം തോറും നിർമ്മിക്കുന്നത്. ഒക്ടോബറിൽ ടെണ്ടർ നടത്തി നവംബർ 15ന് മുമ്പ് ഓരുമുട്ട് നിർമ്മാണം പൂർത്തിയാക്കുന്നതാണ് പതിവ്. ഇത്തവണ തയ്യാറെടുപ്പൊന്നും നടത്തിയിട്ടില്ല. മഹാദേവികാട് പുളിക്കീഴ്, കരുവാറ്റ കൊപ്പാറക്കടവ്, കൊട്ടാരവളവ്, ഡാണാപ്പടി തോട് എന്നിവിടങ്ങളിലാണ് ഓരുമുട്ട് പ്രധാനമായും നിർമ്മിക്കുന്നത്. ജലാശയങ്ങളിൽ ലവണാംശം വർദ്ധിച്ചതിനാൽ പുഞ്ചക്കൃഷി നടത്തുന്ന കർഷകർ ദുരിതത്തിലാകും. ഇത്തവണ 30,000 ഹെക‌്ടറിലാണ് പുഞ്ചക്കൃഷി നടത്തുന്നത്. 1000 ഹെക്ടറിൽ വിത കഴിഞ്ഞു.

വൃശ്ചിക വേലിയേറ്റത്തിൽ വേമ്പനാട്, കായംകുളം കായൽ, തോട്ടപ്പള്ളി ലീഡിംഗ്ചാനൽ എന്നിവിടങ്ങളിലൂടെയാണ് ഓരുവെള്ളം കൃഷിയിടങ്ങളിൽ കയറിയത്. തടയാൻ മഹാദേവികാട് പുളിക്കീഴ്, കരുവാറ്റ കൊപ്പാറക്കടവ്, കൊട്ടരവളവ്, ഡാണാപ്പടി തോട് എന്നിവിടങ്ങളിൽ മൈനർ ഇറിഗേഷൻ ചെങ്ങന്നൂർ ഡിവിഷൻ പരിധിയിൽ 49ഉം ചേർത്തല സബ്ഡിവിഷൻ പരിധിയിൽ 515ഉം ഓരുമുട്ടുകളാണ് നിർമ്മിക്കേണ്ടത്. ചെങ്ങന്നൂർ ഡിവിഷനിലെ ഹരിപ്പാട് മേഖലയിലാണ് കൂടുതൽ ഓരുമുട്ടുകൾ നിർമ്മിക്കേണ്ടത്.

# കഴിഞ്ഞ വർഷം പണികിട്ടി

കായംകുളം കയൽവഴി വേലിയേറ്റത്തിൽ തള്ളിക്കയറുന്ന ഉപ്പുവെള്ളം തടയാൻ ആറാട്ടുപുഴ, കാർത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം പഞ്ചായത്തുകളിലായി മൈനർ ഇറിഗേഷൻ 49 ഓരുമുട്ടുകളാണ് നിർമ്മിച്ചിരുന്നത്. ചേർത്തല സബ്ഡിവിഷനിൽ തണ്ണീർമുക്കത്തും വേമ്പനാട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന ചെറുതോടുകളിലുമാണ് നിർമ്മാണം. കഴിഞ്ഞ വർഷം ഓരുമുട്ട് നിർമ്മാണം വൈകിയതിനെ തുടർന്ന് കൃഷിയിടങ്ങൾ ഉപ്പുവെള്ളം കയറി നശിച്ചിരുന്നു.

# ആകെ ഓരുമുട്ടുകൾ: 568

മേജർ ഇറിഗേഷൻ: 4

മൈനർ ഇറിഗേഷൻ ചെങ്ങന്നൂർ ഡിവിഷൻ: 49

ചേർത്തല സബ്ഡിവിഷൻ: 515

വേലിയേറ്റത്തിൽ കായലുകൾ വഴി കയറുന്ന ഉപ്പുവെള്ളം തടയാൻ ഇത്തവണ പദ്ധതി പ്രവർത്തനം ആരംഭിച്ചിട്ടില്ല

ബിനു, എക്സിക്യൂട്ടീവ് എൻജിനീയർ, ഇറിഗേഷൻ, ആലപ്പുഴ