kunnathoor-ramu
കൊമ്പുകളുടെ നീളം കുറച്ച ശേഷം കുന്നത്തൂർ രാമു ഫോറസ്റ്റ് ഉദ്യോഗസ്ഥർ, ഭരണ സമിതി പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, പാപ്പാന്മാർ എന്നിവരോടൊപ്പം

മാന്നാർ: തീറ്റയടുക്കാനുൾപ്പെടെ തടസമായി വളർന്ന കൊമ്പുകൾ രാകി മിനുക്കി കുന്നത്തൂർ രാമു കൂടുതൽ സുന്ദരനായി. കുന്നത്തൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് കുന്നത്തൂർ രാമു.

ഭരണസമിതി പ്രസിഡന്റും മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ്‌ പ്രസിഡന്റുമായ സുനിൽ ശ്രദ്ധേയം തിരുവനന്തപുരം ചീഫ് വൈൽഡ് ലൈഫ് വാർഡന് അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലെത്തി കൊമ്പുകളുടെ നീളം കുറയ്ക്കുകയായിരുന്നു. 100 സെന്റിമീറ്റർ നീളവും 44 സെന്റീമീറ്റർ മദ്ധ്യ ചുറ്റുവണ്ണവുമുള്ള ഇടതുവശത്തെ കൊമ്പും 107 സെന്റിമീറ്റർ നീളവും 42 സെന്റീമീറ്റർ മദ്ധ്യ ചുറ്റുവണ്ണവുമുള്ള വലതുവശത്തെ കൊമ്പുമാണ് രാകി മുല്ലമൊട്ട് രൂപത്തിലാക്കിയത്. 2017 ലും 2020 ലും രാമുവിന്റെ കൊമ്പുകളുടെ നീളം കുറച്ചിരുന്നു.

വനം വകുപ്പ് വെറ്ററിനറി ഡോ.സിബി, ഡോ.ശശീന്ദ്രദേവ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ.രാജേഷ്, ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർമാരായ പി.എ. ആരിഫ്, അഷ്ടമൻ പിള്ള, ആർ.ആർ രാജേഷ്, പാപ്പാന്മാരായ ഉണ്ണിക്കൃഷ്ണൻ നായർ, വേണു എന്നിവരുടെ സാന്നിദ്ധ്യത്തിൽ എളമക്കര വിനയൻ കണക്കൊപ്പിച്ച് കൊമ്പുകൾ മുറിച്ചൊരുക്കി. രാവിലെ 10.30 ന് ആരംഭിച്ച കൊമ്പൊരുക്കൽ വൈകിട്ട് അഞ്ചിനാണ് പൂർത്തിയായത്. കുന്നത്തൂർ ദേവസ്വം സെക്രട്ടറി അനിൽ കുമാർ, ട്രഷറർ ഹരിദാസ്‌പിള്ള, വൈസ് പ്രസിഡന്റ് ശരത് തമ്പി, കമ്മിറ്റിയംഗങ്ങളായ മഹേശ്വരൻ, ഗോപു, രതീഷ്, വിഷ്ണുദേവ് എന്നിവർ പങ്കെടുത്തു. മുറിച്ച് നീക്കിയ, ഒമ്പതര കിലോ തൂക്കം വരുന്ന കൊമ്പുകളുടെ ഭാഗം സീൽ ചെയ്ത് വനം വകുപ്പ് ഏറ്റെടുത്തു. 1998 ൽ കോട്ടയം പുതുപ്പള്ളി പരിയാരംകാര പാപ്പാലപ്പറമ്പിൽ പോത്തൻവർഗീസിൽ നിന്നാണ് കുന്നത്തൂർ ദേവസ്വം ആനയെ വാങ്ങിയത്.