
ഹരിപ്പാട്: ആർ.കെ ജംഗ്ഷന് സമീപം എഫ്.സി.ഐ ഗോഡൗണിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട് ലെറ്റിൽ നിന്ന് മദ്യം മോഷ്ടിക്കുകയും സാധന സാമഗ്രികൾ നശിപ്പിക്കുകയും ചെയ്ത കേസിൽ ചാലക്കുടി പരിയാരം പത്രക്കടവ് വീട്ടിൽ രാജു (അപ്പച്ചൻ-73) പിടിയിൽ.
കഴിഞ്ഞ 13ന് പുലർച്ചെ മൂന്നിനായിരുന്നു മോഷണം. 9430 രൂപ വരുന്ന 12 കുപ്പി മദ്യമാണ് കവർന്നത്. പ്രധാന ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് ഔട്ട്ലെറ്റിലെ മേശയും അലമാരയും കുത്തിത്തുറന്നെങ്കിലും സമീപത്ത് സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷത്തോളം രൂപ ശ്രദ്ധയിൽപ്പെട്ടില്ല. മദ്യപാനിയായ രാജു ഹോട്ടലുകളിൽ പാത്രം കഴുകുന്ന ജോലിയും ആക്രിക്കച്ചവടവുമായി ഹരിപ്പാടും പരിസരപ്രദേശങ്ങളിലും കഴിയുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ഹരിപ്പാട് എസ്.എച്ച്.ഒ വി.എസ്. ശ്യാംകുമാർ, സബ് ഇൻസ്പെക്ടർ സവ്യ സച്ചി, അസി.സബ് ഇൻസ്പെക്ടർ ശ്രീകുമാർ, സി.പി.മാരായ നിഷാദ്, സോജു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.