
ന്യൂഡൽഹി: ലിവിംഗ് ടുഗദർ പങ്കാളിയെ കൊലപ്പെടുത്തി
35 കഷണങ്ങളാക്കി വെട്ടിനുറുക്കി ഫ്രിഡ്ജിൽവച്ചശേഷം പല ദിവസങ്ങളിലായി ഡൽഹിയിലെ വിവിധ സ്ഥലങ്ങളിലെ വനപ്രദേശങ്ങളിൽ ഉപേക്ഷിച്ച യുവാവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
വിവാഹം കഴിക്കാൻ ശ്രദ്ധ നിർബന്ധിച്ചതാണ് കൊലപ്പെടുത്താൻ
കാരണം.
മഹാരാഷ്ട്ര പാൽഘർ സ്വദേശിനിയും മുംബയിലെ മൾട്ടി നാഷണൽ കമ്പനിയുടെ കാൾ സെന്റർ ജീവനക്കാരിയുമായ ശ്രദ്ധ വാൽക്കറെയാണ് (26) കാമുകനായിരുന്ന അഫ്താബ് അമീൻ പൂനവാല (28) അഞ്ച് മാസം മുമ്പ് മേയ് 18ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ശരീരം 35 കഷണങ്ങളാക്കിയശേഷം പുത്തൻ ഫ്രിഡ്ജ് വാങ്ങി അതിൽ സൂക്ഷിച്ചു.
ഓരോദിവസവും പുലർച്ചെ രണ്ട് മണിക്ക് ശേഷം ഓരോ ശരീര ഭാഗവും പൊളിത്തീൻ കവറിൽ പൊതിഞ്ഞ് പുറത്ത് കൊണ്ട് പോയി മെഹ്റൗളിയിലെ വനമേഖലയിലെ പലിടത്തായി വലിച്ചെറിയുകയായിരുന്നു. പതിനെട്ടു ദിവസം കൊണ്ടാണ് മൃതദേഹം പൂർണമായി ഉപേക്ഷിച്ചത്. പ്രതിയെ കൂട്ടിക്കൊണ്ടുവന്ന്
വനമേഖലയിൽ നിന്നു
കണ്ടെടുത്ത ശരീര ഭാഗങ്ങൾ ഫോറൻസിക് പരിശോധനക്കയച്ചു.
ദക്ഷിണ ഡൽഹിയിലെ മെഹ്റൗളി ഭാഗത്തെ വാടക ഫ്ലാറ്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. മുംബയിലെ കാൾ സെന്ററിൽ ജോലി ചെയ്യുമ്പോഴാണ് അഫ്താബുമായി പ്രണയത്തിലായത്. ശ്രദ്ധയുടെ വീട്ടുകാർ ബന്ധത്തെ എതിർത്തതോടെ ഇരുവരും എട്ട് മാസം മുമ്പ് ഒളിച്ചോടി ഡൽഹിയിലെത്തുകയായിരുന്നു. യുവതി കുടുംബവുമായി ബന്ധപ്പെടുന്നത് നിലച്ചതോടെയാണ് മാതാപിതാക്കൾക്ക് സംശയം തോന്നിയത്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ പുതിയ പോസ്റ്റുകൾ കാണാതിരുന്നതോടെ പിതാവ് വികാസ് മദൻ വാൽക്കർ മകളെ തേടി ഡൽഹിയിലെത്തി. താമസിച്ചിരുന്ന ഫ്ലാറ്റ് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നവംബർ എട്ടിന് മകളെ കാണാനില്ലെന്ന് മുംബയ്പൊ ലീസിൽ പരാതി നൽകി. മകളെ അഫ്താബ് മർദ്ദിക്കാറുണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു. കേസ് ഡൽഹി പൊലീസിന് കൈമാറിയതിനെ തുടർന്ന് ഡൽഹിയിലെ വസതിയിൽ നിന്ന് അഫ്താബിനെ പിടികൂടി. ഡേറ്റിംഗ് ആപ്പ് വഴിയാണ് അവർ സൗഹൃദത്തിലായതെന്നും മുബയിലും അവർ ഒരുമിച്ചായിരുന്നു താമസമെന്നും സൗത്ത് ഡൽഹി എ.ഡി.സി.പി അങ്കിത് ചൗഹാൻ പറഞ്ഞു.കോടതി പ്രതിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
#പ്രചോദനം ടി.വി പരമ്പര,
ഷെഫായിതിനാൽ നുറുക്കി
ഫോറൻസിക് വിദദ്ധനായ ഡെക്സ്റ്റർ മോർഗൻയാൾ സീരിയൽ കില്ലറായ കഥപറയുന്ന അമേരിക്കൻ ടി.വി പരമ്പരയായ ഡെക്സ്റ്ററാണ് അഫ്താബിന് പ്രചോദനമെന്ന് ഡൽഹി പൊലീസ് പറഞ്ഞു. വിവാഹം കഴിക്കാമെന്ന് അഫ്താബ് ഉറപ്പ് നൽകിയെങ്കിലും അതിന് വിസമ്മതിച്ചതിനെ തുടർന്നാണ് കലഹത്തിലാകുന്നത്. ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം അഫ്താബ് സൊമാട്ടോയിൽ ഭക്ഷണം ഓർഡർ ചെയ്തു. സംശയം തോന്നാതിരിക്കാൻ അതേ ഫ്ലാറ്റിൽ താമസം തുടർന്നു. വെട്ടി നുറുക്കിയ ശരീരഭാഗം സൂക്ഷിക്കാനായി 300 ലിറ്ററിന്റെ പുതിയ ഫ്രിഡ്ജ് വാങ്ങി. ദുർഗന്ധം വമിക്കാതിരിക്കാൻ എന്നും മുറിയിൽ ചന്ദനത്തിരി കത്തിച്ചു വെച്ചിരുന്നു.
ഷെഫായി ജോലി ചെയ്ത് പരിചയമുള്ളതുകൊണ്ടാണ് ഇറച്ചിക്കത്തി കൊണ്ട് മൃതദേഹം കഷ്ണങ്ങളാക്കിയത്. കത്തി കണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് പൊലീസ്. വഴക്കിനെ തുടർന്ന് ശ്രദ്ധ തന്നെ ഉപേക്ഷിച്ചു പോയെന്നാണ് പ്രതി ആദ്യം പൊലീസിനോട് പറഞ്ഞത്.