
ന്യൂഡൽഹി: ഒന്നാം ഘട്ട വോട്ടെടുപ്പിന് ഒരു ദിവസം ശേഷിക്കെ ഗുജറാത്തിൽ ബി.ജെ.പിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസിനായി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയും പ്രചാരണം ഊർജ്ജിതമാക്കി.
ജാതി രാഷ്ട്രീയം കാരണമാണ് ജനങ്ങൾ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയതെന്ന് ഇന്നലെ ഭാവ്‌നഗറിലെ റാലിയിൽ മോദി പറഞ്ഞു. ഭരണത്തിലെത്താൻ അവർ ശൈലി മാറ്റണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കോൺഗ്രസ് ഭരണകാലത്ത് ബോംബ് സ്‌ഫോടനങ്ങൾ പതിവായിരുന്നുവെന്ന ആരോപണം അദ്ദേഹം ഇന്നലെയും ആവർത്തിച്ചു. എന്നാൽ മോദി നുണകളുടെ രാജാവെന്ന് ഖാർഗെ തിരിച്ചടിച്ചു.
സംസ്ഥാനത്ത് താമര വിരിയുന്നത് ഉറപ്പാക്കണണമെന്നും ബി.ജെ.പിക്ക് തകർപ്പൻ ഭൂരിപക്ഷം ലഭിക്കാൻ ഓരോ സീറ്റിലും കഠിനാദ്ധ്വാനം ചെയ്യണമെന്നും മോദി പ്രവർത്തകരോട് പറഞ്ഞു. ഒരു കാലത്ത് ആളുകൾ ജോലി തേടി മറ്റിടങ്ങളിൽ കുടിയേറിയെങ്കിൽ ഇന്ന് രാജ്യത്തുടനീളമുള്ള ആളുകൾ ഗുജറാത്തിലേക്ക് വരുന്നു. 25 വർഷത്തിനുള്ളിൽ ഗുജറാത്തിനെ ലോകത്തെ മികച്ച സംസ്ഥാനമാക്കി മാറ്റാൻ ജന പിന്തുണ ആവശ്യമാണെന്നും മോദി പറഞ്ഞു.
സഹതാപം തേടാൻ ഇരവാദം: ഖാർഗെ
സഹതാപം തേടാൻ സ്വന്തം ദരിദ്രനെന്ന് വിശേഷിപ്പിക്കുകയും ആളുകൾ അധിക്ഷേപിക്കുന്നുവെന്ന് അവകാശപ്പെടുകയും ചെയ്യുന്ന നുണയൻമാരുടെ തലവനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ പറഞ്ഞു. ഗുജറാത്തിലെ ഗോത്രവർഗ ആധിപത്യമുള്ള നർമ്മദാ ജില്ലയിലെ ദേദിയാപദയിൽ പൊതു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയും അമിത് ഷായും 70 വർഷം കൊണ്ട് കോൺഗ്രസ് എന്താണ് ചെയ്തതെന്ന് ചോദിക്കുന്നു. 70 വർഷത്തിനുള്ളിൽ ഞങ്ങൾ ഒന്നും ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് ജനാധിപത്യം ലഭിക്കില്ലായിരുന്നു. 'നിങ്ങൾ പാവപ്പെട്ടവനാണെന്നും കോൺഗ്രസ് നിങ്ങളെ അധിക്ഷേപിക്കുന്നുവെന്നും നിരന്തരം പറയുന്നുണ്ട്. നിങ്ങളെപ്പോലുള്ള ആളുകൾ എപ്പോഴും ദരിദ്രരാണെന്ന് അവകാശപ്പെടുന്നു. ഞാൻ ദരിദ്രരിൽ ദരിദ്രനായ ആളാണ്. ഞാൻ തൊട്ടുകൂടാത്ത ജാതിയിൽ നിന്നാണ് വന്നത്. ആളുകൾ നിങ്ങളുടെ (മോദി) ചായയെങ്കിലും കുടിക്കുന്നു. എന്നാൽ ആളുകൾ എന്റെ ചായ കുടിക്കുന്നില്ല. ഇരയുടെ കാർഡ് കളിച്ച് സഹതാപം നേടാനാണ് മോദി ശ്രമിക്കുന്നത്" - ഖാർഗെ ആരോപിച്ചു.
സംസ്ഥാനത്ത് മാറ്റം കൊണ്ടുവരുന്നതിന് പകരം ആറ് വർഷത്തിനുള്ളിൽ മൂന്ന് മുഖ്യമന്ത്രിമാരെ മാറ്റി. അതിനർത്ഥം അവർ സംസ്ഥാനത്ത് ഒരു ജോലിയും ചെയ്തിട്ടില്ലെന്നാണ്. ബി.ജെ.പിയുടെ ദേശീയ നേതാക്കൾ ഗുജറാത്തിൽ വാർഡുകൾ തോറും കറങ്ങുകയാണ്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും അവരുടെ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഇവിടെ വന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്നത് ഭയന്നിട്ടാകണമെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
ഗുജറാത്തിലെ ബി.ജെ.പി മുൻ മന്ത്രി കോൺഗ്രസിൽ
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഗുജറാത്തിലെ ബി.ജെ.പി മുൻ മന്ത്രി ജയനാരായൺ വ്യാസ് കോൺഗ്രസിൽ ചേർന്നു. ഇന്നലെ കോൺഗ്രസ് സംസ്ഥാന ആസ്ഥാനത്തെത്തിയ വ്യാസിന് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പാർട്ടി അംഗത്വം നൽകിയത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും വ്യാസിനെ സ്വാഗതം ചെയ്തു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ ബി.ജെ.പി സർക്കാരിൽ മന്ത്രിയായിരുന്ന ഇദ്ദേഹം നവംബർ അഞ്ചിനാണ് ബി.ജെ.പിയിൽ നിന്ന് രാജിവച്ചത്.