കൊച്ചി: കൊച്ചി നഗരവും നഗരവാസികളും പൊളിയാണ്. പക്ഷേ, ഗതാഗതക്കുരുക്ക് അസഹനീയം, സംസ്ഥാന ശാസ്ത്രോത്സവത്തിനെത്തിയ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ പറയുന്നു.
പാലക്കാട്ടെ അദ്ധ്യാപകസംഘം ഒരുമിച്ചിരുന്നാണ് കൊച്ചിയെപ്പറ്റി പറഞ്ഞത്. ഗതാഗതക്കുരുക്ക് മൂലം മത്സരങ്ങളുടെ സമയനിഷ്ഠ പാലിക്കാൻ സാധിക്കുമോയെന്ന ഭയമുണ്ടായിരുന്നു. ഇന്നലെ രാവിലെയാണ് മത്സരത്തിന് വിദ്യാർത്ഥികളുമായി എത്തിയത്. നേരത്തെ എത്തുമെന്ന പ്രതീക്ഷയിലാണ് പുറപ്പെട്ടതെങ്കിലും മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് സെന്റ് ആന്റണീസിലെ മത്സര സ്ഥലത്ത് എത്തിച്ചേർന്നത്. കൊച്ചിയിലെ ഗതാഗതക്കുരുക്ക് വാർത്തകളിൽ മാത്രമാണറിവ്. നേരിട്ട് അനുഭവിച്ചപ്പോഴാണ് ഭീകരത മനസിലായതെന്ന് കൊപ്പം ജി.എച്ച്.എസ്.എസിലെ അദ്ധ്യാപിക ചിത്ര പറഞ്ഞു. കൊച്ചിയുടെ ആതിഥ്യമര്യാദ എല്ലാവർക്കും ഇഷ്ടമായി. ഒത്തൊരുമയോടെയാണ് താമസസൗകര്യങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്തതെന്ന് മേഴത്തൂർ ജി.എച്ച്.എസ്.എസിലെ അദ്ധ്യാപിക ലതയും പെരിങ്ങോട് എച്ച്.എസ്.എസിലെ അദ്ധ്യാപിക സീനയും പറഞ്ഞു. മത്സരം കഴിഞ്ഞ ശേഷം അദ്ധ്യാപകരും വിദ്യാർത്ഥികളും മെട്രോ യാത്രയ്ക്കും സമയം കണ്ടെത്തി.