കുറുപ്പംപടി: രായമംഗലം ഗ്രാമ പഞ്ചായത്തിലെ മലമുറി ഭാഗത്തു അനധികൃതമായി മാലിന്യം നിക്ഷേപിച്ച് കത്തിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ വ്യക്തികൾക്കെതിരെ പഞ്ചായത്ത് നടപടി സ്വീകരിച്ച് 50000 രൂപ ഫൈൻ അടപ്പിച്ചു. ആലപ്പുഴ ജില്ലയിലെ പ്രമുഖ ഫിഷ് എക്സ്പോർട്ടിംഗ് കമ്പനിയുടെ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനു കരാർ എടുത്തവരാണ് മാലിന്യം നിക്ഷേപിച്ച് തീ ഇട്ടത്. ദുർഗന്ധവും പുകയും സമീപ പ്രദേശത്തു വ്യാപിച്ച സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, വൈസ് പ്രസിഡന്റ് ദീപ ജോയി എന്നിവർ ഇടപെട്ട് പെരുമ്പാവൂർ ഫയർഫോഴ്സിൽ അറിയിച്ചു. അവരെത്തിയാണ് തീ അണച്ചത്.
മാലിന്യം പരിശോധിച്ച് ഉത്തരവാദികളെ കണ്ടെത്തുന്നതിന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് , പഞ്ചായത്ത് സെക്രട്ടറി ബി സുധീർ, അസി. സെക്രട്ടറി ബിനോയ് മത്തായി, ജെ.എസ്. ലാൽ കൃഷ്ണ, ക്ലാർക്ക് വിഷ്ണു, എന്നിവർ നേതൃത്വം വഹിച്ചു. ഇതേവരെ വിവിധ കേസുകളിലായി 150000 രൂപ ഫൈൻ ഇനത്തിൽ ഈടാക്കാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടുള്ളതായി പ്രസിഡന്റ് പറഞ്ഞു.