energy
കൊച്ചിയിലെത്തിയ എനർജി ഒബ്സർവർ യാനം വൈദ്യുതമന്ത്രി കെ. കൃഷ്ണൻകുട്ടി സന്ദർശിക്കുന്നു. കെ.ജെ. മാക്സി എം.എൽ.എ., ഡോ.ആർ. ഹരികുമാർ തുടങ്ങിയവർ സമീപം

കൊച്ചി: കേരളതീരത്ത് ലഭ്യമായ കരിമണലിൽ നിന്നുള്ള തോറിയം ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാദ്ധ്യത ഊർജ്ജ മേഖലയിലെ വിദഗ്ദ്ധർ ഗൗരവമായി ചിന്തിക്കണമെന്ന് വൈദ്യുതമന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

എനർജി മാനേജ്‌മെന്റ് സെന്റർ സംഘടിപ്പിച്ച 'സുസ്ഥിരഭാവിക്ക് ഹരിത ഹൈഡ്രജൻ' ശില്പശാല ബോൾഗാട്ടി പാലസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കുറഞ്ഞ ചെലവിൽ ഊർജ്ജം ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ കേരളത്തിന് വികസനത്തിൽ ഏറെ മുന്നേറാനാകുമെന്ന് മന്ത്രി പറഞ്ഞു.

സൗരോർജ്ജവും ഹൈഡ്രജനും ഉപയോഗിച്ച് പ്രവർത്തിക്കുന്ന എനർജി ഒബ്‌സർവർ യാനം കൊച്ചിയിൽ നങ്കൂരമിട്ടതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. മന്ത്രി കെ. കൃഷ്ണൻകുട്ടി യാനം സന്ദർശിച്ചു. കെ.ജെ. മാക്‌സി എം.എൽ.എയും ഒപ്പമുണ്ടായിരുന്നു.

ഉദ്ഘാടന ചടങ്ങിൽ ഫ്രഞ്ച് കോൺസുൽ ജനറൽ ലിസി താൽ ബോട്ട് ബാരെ, എനർജി ഒബ്‌സർവറിന്റെ ക്യാപ്റ്റനും ചെയർമാനുമായ വിക്ടോറിയൻ എറുസാഡ്, എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ. ഹരികുമാർ, രജിസ്ട്രാർ ബി.വി. സുഭാഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.