x

തൃപ്പൂണിത്തുറ: സുപ്രസിദ്ധ കർണ്ണാടക സംഗീതജ്ഞൻ പ്രൊഫ. മാവേലിക്കര പി. സുബ്രഹ്മണ്യം (66) അന്തരിച്ചു. എരൂർ പിഷാരിക്കാവ് ദേവീക്ഷേത്രത്തിനടുത്തുള്ള 'ശിവശക്തി'യിൽ ഇന്നലെയായിരുന്നു അന്ത്യം.

സംഗീതജ്ഞരായ പദ്മനാഭ അയ്യർ - മാവേലിക്കര പൊന്നമ്മാൾ ദമ്പതിമാരുടെ ഏക പുത്രനായി തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച അദ്ദേഹം മതപരമായ യാതൊരു ചടങ്ങുകളും പാടില്ലെന്നും ശരീരം എറണാകുളം മെഡിക്കൽ കോളേജിന് കൈമാറണമെന്നും വിൽപ്പത്രം എഴുതി വച്ചിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് മൃതശരീരം ആശുപത്രി അധികൃതർക്ക് കൈമാറുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

മാതാവായ മാവേലിക്കര പൊന്നമ്മാളാണ് സംഗീതത്തിൽ ആദ്യ ഗുരു. പ്രശസ്ത സംഗീതജ്ഞൻ മാവേലിക്കര രാമനാഥന്റെ മരുമകനായിരുന്നു. മാവേലിക്കര ആർ. പ്രഭാകര വർമ്മ, കുമാര കേരളവർമ്മ എന്നിവരുടെ ശിഷ്യനായി സംഗീതത്തിൽ ഉയരങ്ങൾ കീഴടക്കിയ അദ്ദേഹം ആകാശവാണി ബി ഹൈ ആർട്ടിസ്റ്റായിരുന്നു.

മദ്രാസ് ടി.വി. ജയചന്ദ്രൻ, കെസ്റ്റർ, വൈക്കം വിജയലക്ഷ്മി, വി. ഗോപീകൃഷ്ണൻ, ലേഖ ആർ. നായർ, ചിത്ര അരുൺ, സുദീപ് കുമാർ, വിജീഷ് തുടങ്ങിയ പ്രമുഖ സംഗീതജ്ഞർ ശിഷ്യരാണ്. നിരവധി സംഗീത കൃതികളുടെ കർത്താവായ അദ്ദേഹം ജയപ്രകാശ കൃതികൾ ചിട്ടപ്പെടുത്തി പ്രചാരപ്പെടുത്തുക എന്ന കർത്തവ്യത്തിൽ ഏർപ്പെട്ടിരിക്കെയാണ് മരണം സംഭവിച്ചത്.

കേരള സംഗീത നാടക അക്കാഡമി അവാർഡ്, അക്കാഡമി ഫെലോഷിപ്പ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസമാണ് പൂർണ്ണത്രയീ ഫൗണ്ടേഷന്റെ സംഗീത പൂർണ്ണശ്രീ പുരസ്കാരം ലഭിച്ചത്. ഭാര്യ: ധനലക്ഷ്മി. മക്കൾ: ഹരിശങ്കർ, രവിശങ്കർ.