പറവൂർ: വില്പനയ്ക്കും സ്വന്തം ആവശ്യത്തിനുമായി വീടിന്റെ ടെറസിൽ കഞ്ചാവ് നട്ടുവളർത്തിയ കേസിൽ പട്ടണം പുഴക്കരേടത്ത് വീട്ടിൽ സിജോ (26) യെ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മണലും ആട്ടിൻകാഷ്ഠവും നിറച്ച രണ്ട് പ്ലാസ്റ്റിക് പാത്രങ്ങളിലായി ഒമ്പത് കഞ്ചാവ് ചെടികളാണ് വളർത്തിയത്. ഒരു ചെടി വെട്ടി ഇലകൾ ഉണക്കാൻ ഇട്ടിരുന്നു. പൊലീസ് പരിശോധിക്കുന്ന സമയത്ത് മറ്റു ചെടികൾ പൂവിട്ട നിലയിലായിരുന്നു. സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്ക് വില്പന നടത്താനും സ്വന്തം ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് വളർത്തിയതെന്ന് സിജോ മൊഴി നൽകി. ബോട്ടിന് പെയിന്റ് അടിക്കുന്ന തൊഴിലാളിയാണ് സിജോ. വടക്കേക്കര ഇൻസ്പെക്ടർ വി.സി. സൂരജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.