p

കൊച്ചി: മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ഐ. എ. എസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാകുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാരിന്റെ ഹർജി ഫയലിൽ സ്വീകരിച്ചു. നരഹത്യാ കുറ്റം നിലനിൽക്കുമോയെന്നതിൽ വിശദമായ വാദം കേൾക്കും. പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, വഫ എന്നിവർക്ക് നോട്ടീസ് അയച്ചു.

പ്രതികളുടെ വിടുതൽ ഹർജിയിലെ വിചാരണക്കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിന്റെ വിശദാംശങ്ങൾ കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്നായിരുന്നു വാദം. ആദ്യം ശ്രീറാം അന്വേഷണവുമായി സഹകരിച്ചില്ലെന്നും നരഹത്യയ്ക്കു തെളിവുണ്ടെന്നും ബോധിപ്പിച്ചു.
ആലപ്പുഴ കളക്ടറായി ശ്രീറാം നിയമിതനായെങ്കിലും പ്രതിഷേധത്തെത്തുടർന്ന് സപ്ലൈകോ ജനറൽ മാനേജരായി സർക്കാർ മാറ്റി നിയമിച്ചിരുന്നു.