photo

യോഗനാദം 2022 ഡിസംബർ 1 ലക്കം എഡിറ്റോറിയൽ

............................

കേരളത്തിലെ വനാതിർത്തികളിൽ ജീവിക്കുന്നവരുടെ നെഞ്ചിലെ അടങ്ങാത്ത തീയാണ് പരിസ്ഥിതിലോല മേഖലയും ബഫർ സോൺ പ്രശ്നവും. കാടിനോടും കാലാവസ്ഥയോടും വന്യജീവികളോടും മല്ലിടുന്ന മനുഷ്യർ ഈ പ്രശ്നങ്ങൾക്ക് മുന്നിൽ വിറങ്ങലിച്ച് നിൽക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. വന്യമൃഗശല്യവും കാർഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ചയും കാരണം പ്രതിസന്ധിയിലാണ് ഈ മേഖലയൊന്നാകെ.

അതിനിടെയാണ് സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ആകാശദൂരത്തുള്ള ഭൂപ്രദേശങ്ങൾ ബഫർ സോൺ ആക്കണമെന്ന് കഴിഞ്ഞ ജൂണിൽ സുപ്രീം കോടതി ഉത്തരവുണ്ടായത്. രാജസ്ഥാനിലെ ജാംവ രാംഗഡ് വന്യജീവി സങ്കേതത്തിനുള്ളിലെ മാർബിൾ ഖനനവുമായി ബന്ധപ്പെട്ടായിരുന്നു വിധി. ദേശീയ വന്യജീവി ആക്‌ഷൻപ്ലാൻ വിജ്ഞാപന പ്രകാരം വന്യജീവി സങ്കേതങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല പ്രദേശമാണ് (ഇ.എസ്.സെഡ്). അതിനുള്ളിലെ ബഫർ സോണിൽ ജനജീവിതം തുടരാമെങ്കിലും ഒരുവിധ സ്ഥിരനിർമ്മാണങ്ങളും അനുവദിക്കുന്നില്ല. സോളാർ വേലികൾ പോലും സ്ഥാപിക്കാനാവില്ല. കിണറോ കിടങ്ങോ കുഴിക്കാനാവില്ല.

വനനിയമങ്ങളും വന്യജീവിസംരക്ഷണനിയമവും ഇവിടെ ബാധകമാകുമെന്നും വിലയിരുത്തുന്നു. കൃഷിയും കൃഷി രീതികളും എങ്ങനെയാകണമെന്നുവരെ വനംവകുപ്പ് നേതൃത്വം നൽകുന്ന മോണിറ്ററിംഗ് കമ്മിറ്റികൾ തീരുമാനിക്കും. ഒരു രൂപപോലും നഷ്ടപരിഹാരം നൽകാതെ പിടിച്ചെടുത്ത് വനമായി മാറ്റിയേക്കാനും സാദ്ധ്യതയുണ്ടത്രേ. ഈ ആശങ്കകളാണ് മലയോര മേഖലകളിലെ ലക്ഷക്കണക്കിന് സാധാരണക്കാരെ അനിശ്ചിതത്വത്തിലാക്കുന്നത്. ഭാവി എന്തെന്ന് അവർക്ക് ഒരു ധാരണയുമില്ല. വിവാഹ, വിദ്യാഭ്യാസ, ചികിത്സാ ആവശ്യങ്ങൾക്ക് പോലുമുള്ള ഭൂമി പണയം വയ്ക്കാനോ വിൽക്കാനോ കഴിയാതെ വെട്ടിലായവരുടെ അവസ്ഥ വിവരണാതീതമാണ്.

ആലപ്പുഴ, കാസർകോട് ജില്ലകൾ ഒഴികെ സംസ്ഥാനത്തെ 12 ജില്ലകളെയും ബാധിക്കുന്ന വിഷയമാണിത്. കേരളത്തിൽ 16 വന്യജീവി സങ്കേതങ്ങളും അഞ്ച് ദേശീയ ഉദ്യാനങ്ങളും രണ്ട് കടുവാ സങ്കേതങ്ങളും ഉൾപ്പെടെ 23 സംരക്ഷിത വനപ്രദേശങ്ങളുണ്ട്. 3211.74 ചതുരശ്ര കിലോമീറ്റർ വിസ്തൃതി വരും ഈ സങ്കേതങ്ങൾക്ക്. കൊച്ചി നഗരമദ്ധ്യത്തിലെ 25 ചതുരശ്ര കിലോമീറ്റർ വരുന്ന മംഗളവനം പക്ഷിസങ്കേതവും ഇതിൽ ഉൾപ്പെടുന്നു. ഒരു കിലോമീറ്റർ ബഫർസോൺ പ്രഖ്യാപിക്കുമ്പോൾ പന്ത്രണ്ട് ജില്ലകളിലായി ഏകദേശം നാലുലക്ഷം ഏക്കർ വിസ്തൃതിയിലെ ജനജീവിതത്തെയും കൃഷിയെയും ബാധിക്കുമെന്നാണ് കണക്ക്.

സൂത്രവിദ്യകൾ കൊണ്ട് ഈ പ്രശ്നത്തെ നേരിടാനാവില്ല. സുപ്രീം കോടതിയിൽ കേരളം പുനഃപരിശോധനാ ഹർജി നൽകിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഭരണതലങ്ങളിലെ പ്രായോഗിക സമീപനങ്ങളും വേണം. ബഫർ സോൺ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം നിയമനിർമ്മാണം നടത്തണമെന്ന് കേരള നിയമസഭ പ്രമേയം പാസാക്കിയെങ്കിലും എത്രത്തോളം ഫലം ചെയ്യുമെന്ന് കണ്ടറിയണം. നിയമത്തിൽ കേരളത്തിന് മാത്രമായി ഇളവ് പ്രതീക്ഷിക്കാനാവില്ല. ചെറിയ സംസ്ഥാനമായ കേരളത്തിന്റെ 30 ശതമാനത്തോളം വനമാണ്. വനവിസ്തൃതി കൂടുകയാണുതാനും.

ബഫർ സോണിന്റെ പരിധിയിൽ ഇളവു വരുത്താൻ സംസ്ഥാനങ്ങൾക്ക് സെൻട്രൽ എംപവേർഡ് കമ്മിറ്റിയെയോ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തെയോ സമീപിക്കാം. ഇവരുടെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതിക്ക് ഉത്തരവുകൾ പുറപ്പെടുവിക്കാനാകുമെന്നാണ് നിയമജ്ഞരുടെ വിലയിരുത്തൽ.

മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥയല്ല കേരളത്തിൽ. ഇവിടുത്തെ വനാതിർത്തികളിൽ വലിയ വ്യവസായങ്ങളോ ഖനനമേഖലകളോ ഇല്ല. ഏതാണ്ട് പൂർണമായും കൃഷിഭൂമിയും ജനവാസ മേഖലകളുമാണ്. ലക്ഷക്കണക്കിന് ജനങ്ങളുടെ ഉപജീവനത്തെ ബാധിക്കുന്നതിനാൽ ഒരു കിലോമീറ്റർ പരിധി നടപ്പാക്കുക പ്രായോഗികമല്ലെന്ന് സ്ഥാപിച്ചെടുക്കാൻ സാധിക്കണം. കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ അന്തിമ വിജ്ഞാപനം വന്നിട്ടില്ല. അതുകൊണ്ട് സംസ്ഥാനത്തെ 23 സംരക്ഷിത വനമേഖലകളുടെയും അതിർത്തി സർക്കാരിന് പുനർനിർണയിക്കാമെന്ന വാദവും സർക്കാർ പരിഗണിക്കണം.

ബഫർസോൺ പ്രശ്നത്തിൽ നീറുന്ന മലയോര മേഖലകൾ ക്രൈസ്തവ കുടിയേറ്റ കർഷകരുടെ ആധിപത്യത്തിലാണെന്നത് നിസ്തർക്കമാണ്. വിശേഷിച്ച് മദ്ധ്യകേരളത്തിൽ. നൂറുകണക്കിന് ഏക്കർ വനഭൂമിയും റവന്യൂഭൂമിയും കൈയേറിയും വെട്ടിപ്പിടിച്ചും പട്ടയം വാങ്ങി സ്വന്തമാക്കിയ കുടുംബങ്ങളുണ്ട്. കേരള കോൺഗ്രസ് പോലുള്ള രാഷ്ട്രീയ പാർട്ടികളുടെ അടിത്തറ സമ്പന്നരും അതിസമ്പന്നരുമായ വൻകിട കുടിയേറ്റ കർഷകരാണ്. ശക്തരായ ക്രൈസ്തവസഭകളും ഭരണ, പ്രതിപക്ഷ ഭേദമെന്യേ രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥ തലങ്ങളിലുമുള്ള സ്വാധീനവുമാണ് ഇവരുടെ പിൻബലം. ബഫർ സോൺ വിഷയം സാമ്പത്തിക ഭദ്രതയുള്ള ഇക്കൂട്ടർക്കും നഷ്ടങ്ങൾ സൃഷ്ടിക്കുമെങ്കിലും നിലനില്പ് ചോദ്യം ചെയ്യപ്പെടുന്നില്ല.

മലയോര പ്രദേശങ്ങളിൽ പാവപ്പെട്ട ലക്ഷക്കണക്കിന് പേരുണ്ട്. പണ്ടുകാലങ്ങളിൽ ഉപജീവനത്തിനായി കാടുകയറിയ ഹൈന്ദവരായ പിന്നാക്ക, പട്ടികജാതി വിഭാഗക്കാരാണ് ഇവരിൽ ഏതാണ്ട് മുഴുവൻ പേരും. ചെറുകിട കൃഷിക്കാരും കൂലിപ്പണിക്കാരുമായ ഇവരുടെ ജീവിതം പരിതാപകരമായ സ്ഥിതിയിലാണ് . വനവാസികളായ പട്ടികവർഗക്കാരുടെ അവസ്ഥ പ്രത്യേകം പറയേണ്ട കാര്യമില്ല. രാഷ്ട്രീയ, മത പിന്തുണയില്ലാത്തതിനാലും സാധുക്കളായതിനാലും കാട് വെട്ടിപ്പിടിക്കാനോ റവന്യൂ ഭൂമി കൈയേറാനോ ഇവർക്കാർക്കും കഴിഞ്ഞിട്ടുമില്ല. സ്വന്തമായി നല്ല വീടോ വാഹനമോ ഉള്ള വനവാസികൾ ഇന്നും അപൂർവമാണ്. സകലവിധ ചൂഷണത്തിന്റെയും ഇരകളായി വനപ്രദേശങ്ങളിലും മലയോരങ്ങളിലും അവർ ജീവിക്കുന്നുണ്ട്. ബഫർസോൺ പ്രശ്നത്തിന്റെ യഥാർത്ഥ ഇരകൾ മേൽപ്പറഞ്ഞ വിഭാഗങ്ങളിൽപ്പെടുന്നവരാണ്. നിയമം നടപ്പായാൽ വഴിയാധാരമാവുക ഇവരാണ്. തലമുറകളായി കൈവശമിരിക്കുന്ന ഭൂമിയുടെ പട്ടയം പോലും കിട്ടാത്തവരും അനവധിയുണ്ട്. ഇവരുടെ കണ്ണീർ സർക്കാർ കാണാതെ പോകരുത്. എത്രയും വേഗം ഈ പ്രശ്നത്തിൽ ഒരു പരിഹാരത്തിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണം. ഇടുക്കി ജില്ലയിലെ നിർമ്മാണ നിരോധനം അടിയന്തരമായി പിൻവലിക്കണം. രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഇക്കാര്യത്തിനായി ഇടുക്കിയിൽ എസ്.എൻ.ഡി.പി യോഗം സമരരംഗത്തിറങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ആദ്യപടിയായി ഡിസംബർ 24ന് ജില്ലയിലെ എല്ലാ യൂണിയനുകളും ചേർന്ന് പ്രതിഷേധ റാലിയും നടത്തും. സഹ്യന്റെ മക്കൾക്ക് മനഃ സമാധാനത്തോടെ ഉറങ്ങണമെങ്കിൽ ബഫർ സോൺ ആശങ്ക പരിഹരിച്ചേ തീരൂ.