തൊടുപുഴ: കഴുത്തിൽ കുരുക്കിട്ട് തൂങ്ങിമരിക്കാൻ പോകുകയാണെന്ന് ഭാര്യയെ വീഡിയോകോളിൽ വിളിച്ചറിയിച്ച് യുവാവ് ജീവനൊടുക്കി. കട്ടപ്പന കുന്നേൽ ജയ്‌സൺ (25) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെ തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു സമീപം ഡയറ്റ് ക്വാർട്ടേഴ്‌സിലായിരുന്നു സംഭവം. ജയ്‌സന്റെ അമ്മ ഡയറ്റിൽ ജീവനക്കാരിയാണ്. ഭാര്യ തിരുവനന്തപുരത്തെ വീട്ടിലായിരുന്നതിനാൽ ക്വാർട്ടേഴ്‌സിൽ തനിച്ചായിരുന്നു. ജീവനൊടുക്കാൻ പോകുകയാണെന്ന് വിളിച്ചു പറഞ്ഞ വിവരം ഭാര്യ ഇയാൾക്കൊപ്പം പഠിച്ച ഏറ്റുമാനൂരിലുള്ള യുവാവിനെ അറിയിച്ചു. ഇയാൾ ജയ്‌സണെ പല തവണ തിരികെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്ന് ഇദ്ദേഹം ഹൈദരാബാദിലുള്ള സുഹൃത്തിനെ വിളിച്ചു വിവരം പറഞ്ഞു. ഇയാൾ തൊടുപുഴ എസ്‌.ഐ ബൈജു പി.ബാബുവിനെ വിളിച്ച് സഹായം അഭ്യർഥിച്ചു. പൊലീസ് സംഘവും ഫയർഫോഴ്‌സും എത്തിയപ്പോൾ ജയ്‌സൺ തൂങ്ങിയ നിലയിലായിരുന്നു.