തൊടുപുഴ : സംസ്ഥാന സർക്കാർ സംരംഭക വർഷമായി ആചരിക്കുന്ന വേളയിൽ ജില്ലയിൽ എത്തുന്ന സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയ്ക്ക് മുമ്പാകെ നിർദേശങ്ങളുമായി ചെറുകിട വ്യവസായ അസോസിയേഷൻ. ജില്ലയിൽ പ്രധാനമായും വ്യവസായ മേഖല നേരിടുന്ന പ്രശ്‌നമാണ് നിലവിലെ ഭൂപരിഷ്‌കരണ നിയമം. ഇത് പരിഹരിക്കുന്നതിന് വ്യവസായങ്ങളുള്ള ഭൂമിയിലെ നിയന്ത്രണങ്ങൾ നീക്കണം. കൂടാതെ, ബഫർ സോൺ വിഷയത്തിലും കാതലായ മാറ്റം അനിവാര്യമാണ്. പുതിയ വ്യവസായങ്ങൾക്ക് ആനുകൂല്യങ്ങൾ അനുവദിക്കുന്നതുപോലെ നിലവിലുള്ള വ്യവസായങ്ങൾക്കും ആനുകൂല്യങ്ങൾ നൽകണം. കാർഷിക മേഖലയിൽ 4% പലിശ നിരക്കിൽ ലോണുകൾ അനുവദിക്കുന്ന രീതി വ്യവസായ മേഖലയിലും അനുവദിക്കണം. വൈദ്യുത ചാർജിൽ ഇളവ് അനുവദിക്കുകയും ഫിക്‌സഡ് ചാർജ് ഒഴിവാക്കുകയും ചെയ്യണം. വ്യവസായങ്ങൾ തുടങ്ങാൻ പല സർക്കാർ വകുപ്പുകളുടെയും അനുമതികൾ വേണമെന്നുള്ളത് പലപ്പോഴും വ്യവസായികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മലിനീകരണം ഇല്ലാത്ത വ്യവസായങ്ങൾക്കും മലിനീകരണ നിയന്ത്രണ വകുപ്പിന്റെ സർട്ടിഫിക്കറ്റ് വേണമെന്നുള്ളത് അനാവശ്യമാണ്. കെ.ജി.എസ്.ടി ഉണ്ടായിരുന്ന കാലത്ത് നികുതിയിളവ് നൽകിയിരുന്നതുപോലെ ജി.എസ്.ടിയിലും ചെറുകിട വ്യാപാരികൾക്ക് നികുതി ഇളവ് അനുവദിക്കണം. മെച്ചപ്പെട്ട റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി ടൂറിസ്റ്റുകളെ ജില്ലയിലേക്ക് എത്തിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ഇത് വ്യവസായ മേഖലയുടെ വളർച്ചയ്ക്ക് ഗുണകരമാകും. വർഷങ്ങളായി ഇടുക്കിയിലെ ജനങ്ങൾ അനുഭവിക്കുന്ന ഭൂ പ്രശ്‌നത്തിൽ വേണ്ട ഇടപെടലുകൾ നടത്തിയാൽ മാത്രമേ വ്യവസായം മുമ്പോട്ട് പോകൂവെന്നും അല്ലെങ്കിൽ കാർഷിക മേഖല തകരുന്ന പോലെ വ്യവസായ മേഖലയും തകരുമെന്നും ചേർന്ന ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംസ്ഥാന സർക്കാരിനെ ഓർമ്മപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ബേബി ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് രാജു തരണിയിൽ, സെക്രട്ടറി റജി വർഗീസ്, ട്രഷറർ സുനിൽ വഴുതനക്കാട്ട് എന്നിവർ സംസാരിച്ചു.