തൊടുപുഴ: 13കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് പത്ത് വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ. പീരുമേട് പട്ടുമല എസ്റ്റേറ്റ് കിഴക്കേതാഴത്ത് വീട്ടിൽ ശ്രീകൃഷ്ണനെയാണ് (50) തൊടുപുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി നിക്സൺ എം. ജോസഫ് ശിക്ഷിച്ചത്. 2018 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവായ പെൺകുട്ടിയെയാണ് പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. കുട്ടി കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. ബന്ധുവായ കുട്ടിക്കെതിരായ അതിക്രമത്തിന് അഞ്ച് വർഷം കഠിന തടവും 20,000 രൂപ പിഴയും, ലൈംഗികാതിക്രമം നടത്തിയതിന് മൂന്ന് വർഷം കഠിനതടവും 10,000 രൂപ പിഴയും, കുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് രണ്ട് വർഷം കഠിന തടവും അയ്യായിരം രൂപ പിഴ എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി ഏഴുവർഷം കഠിനതടവ് അനുഭവിക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി കഠിതടവ് അനുഭവിക്കണം. അതിക്രമത്തിന് ഇരയായ കുട്ടിക്ക് പുനരധിവാസത്തിനായി മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി കൈക്കൊള്ളാൻ ഇടുക്കി ജില്ലാ ലീഗൽ സർവീസ് അതോറിട്ടിക്ക് കോടതി നിർദ്ദേശം നൽകി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.