
മൂന്നാർ:മാലിന്യ സംസ്‌കരണ രംഗത്ത് മൂന്നാറിലുണ്ടാക്കിയിട്ടുള്ള മുന്നേറ്റം കേരളത്തിനാകെ മാതൃകയാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു. മൂന്നാർ ഗ്രാമപഞ്ചായത്ത് ഹരിത കേരള മിഷന്റെയും യു എൻ ഡി പിയുടെയും സഹായത്തോടെ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഏറ്റവും അധികം മാലിന്യങ്ങൾ കുമിഞ്ഞ് കൂടുന്ന ഇടംകൂടിയായിരുന്നു മൂന്നാറെന്നും ആ മൂന്നാറാണിപ്പോൾ മനോഹരമായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അസാദ്ധ്യമാണെന്ന് കരുതിയിരുന്ന കാര്യങ്ങൾ ഇപ്പോൾ സാദ്ധളമായിരിക്കുകയാണ്. മൂന്നാറിൽ ഇതൊന്നും സാധ്യമാകുമെന്ന് കുറച്ച് നാൾ മുമ്പ് ആരും കരുതിയിരുന്നില്ല. കല്ലാറിലെ പോലെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ മാലിന്യ മലകൾ നീക്കം ചെയ്തു കൊണ്ടിരിക്കുകയാണ്. കുന്ന് കൂടി കിടന്നിരുന്ന മാലിന്യം നീക്കം ചെയ്തപ്പോൾ 45 ഹെക്ടർ സ്ഥലം വീണ്ടു കിട്ടി. ജനങ്ങളുടെ പങ്കാളിത്തതോടെ മാത്രമേ ഇത്തരം പദ്ധതികൾ വിജയത്തിലെത്തിക്കാൻ കഴിയുകയുള്ളു.
കല്ലാർ മാലിന്യ സംസ്‌ക്കരണ പ്ലാന്റിലെ പുതിയ നിർമ്മാണങ്ങൾ, ജൈവ മാലിന്യങ്ങൾ വിൻഡ്രോ കമ്പോസ്റ്റിംഗ് ചെയ്ത് വളമാക്കിയതിന്റെ വിപണനം, പഴയ മൂന്നാർ ജംഗ്ഷനിലെ അപ്‌സൈക്ലിംഗ് പ്ലാന്റിന്റെയും ഗ്രാമപഞ്ചായത്തിന്റെ ഇതര പരിപാടികളായ ഐ ലൗ മൂന്നാർ, മുതിരപ്പുഴയിലെ കയർ ഭൂ വസ്ത്ര വിതാന പരിപാടി എന്നിവയുടെ ഉദ്ഘാടനമാണ് മൂന്നാർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നത്. ജൈവ മാലിന്യത്തിൽ നിന്നും ഉത്പ്പാദിപ്പിച്ച ജൈവ വളത്തിന്റെ ആദ്യ വിൽപ്പനയും മന്ത്രി നിർവ്വഹിച്ചു. പഴയ മൂന്നാറിൽ തയ്യാറാക്കിയിട്ടുള്ള അപ്‌സൈക്ലിംഗ് പ്ലാന്റ് മന്ത്രി സന്ദർശിച്ചു. അഡ്വ. എ രാജ എം എൽ എ, തദ്ദേശ സ്വയം ഭരണ വകുപ്പ് റൂറൽ ഡയറക്ടർ എച്ച്. ദിനേശൻ, നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ടി. എൻ. സീമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബ ജോർജ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.ക്ലീൻ കേരള കമ്പനി മാനേജിംഗ് ഡയറക്ടർ ജി. കെ. സുരേഷ് കുമാർ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ റാണി ദാസ്, മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാജേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. ഭവ്യ കണ്ണൻ, സി. രാജേന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു.