ചെറുതോണി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16 വയസുള്ള പെൺകുട്ടിയുടെ ചിത്രങ്ങൾ വാങ്ങി ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും തട്ടിയ പ്രതി പിടിയിൽ. കീരിത്തോട് കിഴക്കേപാത്തിക്കൽ അനന്തുവിനെയാണ് (22) കഞ്ഞിക്കുഴി പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ വാങ്ങി പണയം വച്ച് 4,600 രൂപ തട്ടി എടുക്കുകയും പലപ്പോഴായി നേരിൽ പണം വാങ്ങുകയും ചെയ്തിട്ടുണ്ട്. എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രതിയെ വ്യാഴാഴ്ച രാത്രിയിൽ എറണാകുളം കലൂരിലെത്തി കഞ്ഞിക്കുഴി സി.ഐ സാം ജോസിന്റെ നേതൃത്വത്തിൽ എസ്.ഐ ജോയി മാത്യു, സീനിയർ സിവിൽ പൊലീസ് ഓഫീസർ സാജു എം.വി, ബിനു സെബാസ്റ്റ്യൻ, മുഹമ്മദ് ഷാൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. തൊടുപുഴ പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.