മൂന്നാർ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് തൊഴിലാളി ബോധരഹിതനായി തെയില തോട്ടത്തിൽ കിടന്നത് മണിക്കൂറുകൾ.

കണ്ണൻ ദേവൻ കമ്പനിഗൂഡാർവിള എസ്റ്റേറ്റിൽ സൈലന്റ് വാലി ഡിവിഷനിൽ കെ രാമർ (55) ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. തോട്ടം തൊഴിലാളിയായ രാമർ ജോലി കഴിഞ്ഞ് മേയാൻ വിട്ടിരുന്ന കന്നുകാലികളെയുമായി വീട്ടിലേക്ക് വരുന്നതിനിടയിലാണ് മൂന്നാം നമ്പർ ഫീൽഡിൽ വച്ച് പാഞ്ഞു വന്ന കാട്ടുപോത്ത് അക്രമിച്ചത്. അക്രമണത്തിൽ മുഖത്തും കൈക്കും ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനായി മണിക്കൂറുകളോളം തേയില കാട്ടിൽ കിടന്നു. രാത്രി ബോധം തെളിഞ്ഞപ്പോൾ മൊബൈൽ ഫോണിൽ ഭാര്യ പൊന്നുത്തായിയെ വിളിച്ച് വിവരമറിച്ചതിനെ തുടർന്നാണ് ബന്ധുക്കളും തൊഴിലാളികളും എത്തി ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലെത്തിച്ചത്. പ്രാഥമ ചികിത്സ നൽകിയ ശേഷം പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവികുളം റേഞ്ചർ പി വി വെജിയുടെ നേതൃത്വത്തിലുള്ള വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.