
കണ്ണൂർ: വർഗീയ ഫാസിസത്തോടു പോലും സന്ധി ചെയ്യാൻ തയ്യാറായ വലിയ മനസായിരുന്നു ജവഹർലാൽ നെഹ്‌റുവിന്റേതെന്ന് പറഞ്ഞ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസംഗം വീണ്ടും വിവാദത്തിലായി. ശിശുദിനത്തോടനുബന്ധിച്ചു ഡി.സി.സി സംഘടിപ്പിച്ച നവോത്ഥാന സദസ് കണ്ണൂരിൽ ഉദ്ഘാടനം ചെയ്യവേയായിരുന്നു പരാമർശം. സംഘടനാ കെ.എസ്.യു പ്രവർത്തകനായിരിക്കെ, തോട്ടട, കിഴുന്ന മേഖലകളിൽ ആർ.എസ്.എസ് ശാഖ തകർക്കാൻ സി.പി.എം ശ്രമിച്ചപ്പോൾ, ആളെ അയച്ച് ശാഖയ്ക്കു സംരക്ഷണം നൽകിയിരുന്നതായി കഴിഞ്ഞ ദിവസം എം.വി.ആർ അനുസ്മരണ സമ്മേളനത്തിൽ സുധാകരൻ വെളിപ്പെടുത്തിയത് വിവാദമായിരുന്നു.
ആർ.എസ്.എസ് നേതാവായ ശ്യാമപ്രസാദ് മുഖർജിയെ നെഹ്‌റു തന്റെ കാബിനറ്റിൽ മന്ത്രിയാക്കാൻ മനസുകാണിച്ചുവെന്നും നവോത്ഥാന സദസിന്റെ ഉദ്ഘാടനത്തിൽ സുധാകരൻ പറഞ്ഞു. ഇത് നെഹ്‌റുവിന്റെ ഉയർന്ന ജനാധിപത്യ ബോധത്തിന്റെ തെളിവാണ്. ഡോ.ബി.ആർ.അംബേദ്കറെ നിയമമന്ത്രി ആക്കിയതിലൂടെ ജനാധിപത്യത്തിന്റെ ഉയർന്ന മൂല്യം നെഹ്‌റു ഉയർത്തിപ്പിടിച്ചു.
നെഹ്‌റുവിന്റെ കാലത്ത് പാർലമെന്റിൽ പ്രതിപക്ഷമില്ല, അതിനുള്ള അംഗസംഖ്യ പ്രതിപക്ഷ നിരയിലില്ല. അന്ന് സി.പി.എം നേതാവ് എ.കെ.ഗോപാലന് പ്രതിപക്ഷ നേതാവിന്റെ പദവി കൊടുത്ത ജനാധിപത്യമൂല്യം അദ്ദേഹത്തിനുണ്ടായിരുന്നു. പാർലമെന്റിൽ വിമർശിക്കാൻ പ്രതിപക്ഷം വേണം എന്ന ചിന്താഗതിയാണ് അർഹതയില്ലെങ്കിലും എ.കെ.ഗോപാലനെ പ്രതിപക്ഷ നേതാവാക്കി നെഹ്റു വച്ചത്. ഒരു നേതാക്കളും ഇതൊന്നും ചെയ്യില്ലെന്നും സുധാകരൻ പറഞ്ഞു.