buss
ബസ്

കണ്ണൂർ: ജില്ലയിലെ വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കാനായി ബസ് സ്റ്റാൻഡുകളിൽ രാവിലെയും വൈകീട്ടും പൊലീസിനെ നിയോഗിക്കും. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ആദ്യം എത്തുന്ന കുട്ടികളെ ആദ്യം പുറപ്പെടുന്ന ബസുകളിൽ കയറ്റി വിടുന്ന വിധം ക്രമീകരിക്കും. കുട്ടികളെ ബസ് സ്റ്റാൻഡുകളിൽ വരി നിർത്തുന്ന രീതിയുണ്ടാവില്ല. ഒരേ ബസിൽ എല്ലാവരും കയറുന്ന സ്ഥിതിയും ഒഴിവാക്കും. നിലവിലെ സൗഹാർദ്ദ അന്തരീക്ഷം തുടരണമെന്ന് യോഗം നിർദേശം നൽകി. മിന്നൽ പണിമുടക്ക് ഉണ്ടാവില്ല. ബസുടമ തൊഴിലാളി സംഘടനകളുടെ പിന്തുണയില്ലാത്ത പണിമുടക്കുകളെ നിയമപരമായി നേരിടും. ബസ് തൊഴിലാളികളുടെ ലൈസൻസ്, പെരുമാറ്റം എന്നിവ സംബന്ധിച്ച് ബസുടമകൾ പരിശോധന നടത്തണം.

യോഗ്യരായവരെ മാത്രമെ ജോലിക്ക് നിയോഗിക്കാവുവെന്നും യോഗം നിർദ്ദേശിച്ചു. വിവിധ ബസുടമ, ബസ് തൊഴിലാളി, വിദ്യാർത്ഥി സംഘടനാ പ്രതിനിധികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളും എ.ഡി.എം കെ.കെ. ദിവാകരൻ, എ.സി.പി ടി.കെ. രത്‌നകുമാർ, റൂറൽ എ.എസ്.പി എ.ജെ. ബാലൻ, ആർ.ടി.ഒ ഇ.എസ് ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.

മറ്റ് തീരുമാനങ്ങൾ

 വിദ്യാർത്ഥി- ബസ് തൊഴിലാളി സംഘടനാ നേതാക്കൾ തമ്മിൽ ആശയ വിനിമയം

 ബസ് പാസ് ദുരുപയോഗം അനുവദിക്കില്ല

 സ്‌കൂൾ അസംബ്ലിയിൽ ബസ് യാത്രാ ബോധവത്കരണം നടത്തും

 പെർമിറ്റെടുത്തിട്ടും ഓടാതിരിക്കുന്ന സ്കൂൾ വാഹനങ്ങളെ കുറിച്ച് അന്വേഷിക്കും