കോഴിക്കോട്: വിജിലൻസ് വാരാഘോഷത്തിന്റെ ഭാഗമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ അരങ്ങേറിയ സിവിൽ ഡെത്ത് നാടകം ശ്രദ്ധേയമായി. കൈക്കൂലി ശീലമാക്കിയ മുൻ സർക്കാർ ജീവനക്കാരന്റെ പ്രേരണയാൽ മകളുടെ ഭർത്താവായ സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതും വിജിലൻസിന്റെ പിടിയിലാകുന്നതും തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന തകർച്ചയുമാണ് നാടകത്തിന്റെ പ്രമേയം.

വിജിലൻസിന്റെ വിവിധ യൂണിറ്റുകളിൽ ജോലി ചെയ്യുന്ന എം. ഷറഫുദ്ദീൻ, കെ.ജുമുദ്ദീൻ, ദീപക് ജോർജ്, എസ് ആ ദേവി, സിബി പോൾ, എസ്.വി ജയകുമാർ, എസ്.ഗിരീഷ് കുമാർ, ഷിബ കുമാരി, ഹരികൃഷ്ണൻ, കെ.പി. ശ്രീജിത്ത് എന്നിവരാണ് അഭിനേതാക്കൾ. നാടകപ്രവർത്തകനായ അസീം അമരവിളയാണ് സംവിധാനം . വിജിലൻസ് സബ് ഇൻസ്‌പെക്ടർ കെ നജുമുദ്ദീനിന്റേതാണ് രചന. ജില്ലാ കളക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഢി, ഡെപ്യൂട്ടി കളക്ടർ ഇ.അനിതകുമാരി, വിജിലൻസ് വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.