പാലാ: ശബരിമല ഇടത്താവളമായ കടപ്പാട്ടൂരിൽ അയ്യപ്പഭക്തർക്കായി വിപുലമായ സൗകര്യങ്ങളൊരുക്കാൻ തീർത്ഥാടനകാല മുന്നൊരുക്ക യോഗത്തിൽ തീരുമാനമായി. കടപ്പാട്ടൂർ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മാണി സി.കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തീർത്ഥാടക വാഹന ഗതാഗതം സുഗമമാക്കുന്നതിന് കൂടുതൽ പൊലീസിനെ വിന്യസിക്കും. മീനച്ചിലാറ്റിൽ കടപ്പാട്ടൂർ ക്ഷേത്രത്തോട് ചേർന്നുള്ള കുളിക്കടവിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് ബാരിക്കേഡുകൾ സ്ഥാപിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ് ക്ഷേത്രമൈതാനിയിൽ പ്രവർത്തിക്കും. താത്ക്കാലിക കടകളിലേതുൾപ്പെടെയുള്ള മുഴുവൻ ജീവനക്കാർക്കും തിരിച്ചറിയൽ കാർഡ് നൽകും.മണ്ഡലകാലയളവിൽ വൈദ്യുതി മുടക്കംകൂടാതെ ലഭ്യമാക്കുന്നതിനും പാലത്തിന് സമീപമുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ പൂർണമായി തെളിക്കുന്നതിനും കെ.എസ്.ഇ.ബി. അധികൃതർക്ക് നിർദ്ദേശം നൽകി. ബൈപാസിലെ തെരുവുവിളക്കുകൾക്ക് ജില്ലാ പഞ്ചായത്തിൽ നിന്നും പണമടച്ച് പത്തുമാസം കഴിഞ്ഞിട്ടും ലൈറ്റുകൾ തെളിക്കാൻ നടപടി സ്വീകരിക്കാത്തതിനെ യോഗത്തിൽ പങ്കെടുത്ത എം.എൽ.എ.യും ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കലും രൂക്ഷമായി വിമർശിച്ചു. മണ്ഡലകാലത്തിന് മുമ്പ് ലൈറ്റുകൾ തെളിയിച്ചിരിക്കണമെന്ന് എം.എൽ.എ,കെ.എസ്.ഇ.ബി അധികൃതർക്ക് കർശനനിർദ്ദേശം നൽകി.

ഹോട്ടലുകളിലെ അമിത വില നിയന്ത്രിക്കുന്നതിന് ആറ് ഭാഷകളിൽ വിലവിവരപട്ടിക പ്രദർശിപ്പിക്കണം.

ജനറൽ ആശുപത്രിയിൽ അയ്യപ്പഭക്തർക്കായി പ്രത്യേകം കൗണ്ടർ തുറക്കും. 24 മണിക്കൂറും ആംബുലൻസ് സംവിധാനവും ഏർപ്പെടുത്തും. ഇതോടൊപ്പം ക്ഷേത്രസന്നിധിയിൽ അലോപ്പതിആയൂർവേദംഹോമിയോ ചിക്തിസാവിഭാഗങ്ങളുടെ കൗണ്ടറും പ്രവർത്തിക്കും. ശുചീകരണ ചുമതല പാലാ നഗരസഭയും മുത്തോലി പഞ്ചായത്തും സംയുക്തമായി ഏറ്റെടുക്കും.

യോഗത്തിൽ ദേവസ്വം പ്രസിഡന്റ് സി.പി ചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. പാലാ ആർ.ഡി.ഒ. പി.ജി. രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് ജി. രൺജിത്ത് മീനാഭവൻ, മെമ്പർ സിജു വി.എസ്., മീനച്ചിൽ തഹസിൽദാർ സിന്ധു വി.എസ്. കടപ്പാട്ടൂർ ദേവസ്വം സെക്രട്ടറി കയ്യൂർ സുരേന്ദ്രൻ നായർ, ഖജാൻജി സാജൻ ജി. ഇടച്ചേരിൽ, പാലാ എസ്.ഐ. ഷാജി സെബാസ്റ്റ്യൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഉത്തരംമുട്ടി കെ.എസ്.ആർ.ടി.സി അധികൃതർ

പാലാ: എം.എൽ.എ ഫണ്ടിൽ നിന്ന് നാലരലക്ഷം രൂപാ മുടക്കി നിർമ്മിച്ച് നാല് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത കംഫർട്ട് സ്റ്റേഷൻ എന്തേ തുറക്കാത്തത്...? മാണി സി. കാപ്പൻ എം.എൽ.എ ചോദിച്ചപ്പോൾ കെ.എസ്.ആർ.ടി.സി പ്രതിനിധിക്ക് കൃത്യമായി ഉത്തരം പറയാനുണ്ടയിരുന്നില്ല. പാലാ കെ.എസ്.ആർ.ടി.സി കോംപ്ലക്‌സിൽ മാണി സി. കാപ്പന്റെ എം.എൽ.എ. ഫണ്ടിൽ നിന്ന് പണികഴിപ്പിച്ച കംഫർട്ട്് സ്റ്റേഷൻ തുറക്കാത്തതിനെപ്പറ്റിയായിരുന്നു എം.എൽ.എ.യുടെ ചോദ്യം. ''ഇത് അലംഭാവമാണ്. ഈ രീതിയിൽ മുന്നോട്ട് പോകാനാവില്ല. എത്രയും വേഗം കംഫർട്ട് സ്റ്റേഷൻ തുറന്ന് കൊടുക്കണമെന്ന് മാണി സി. കാപ്പൻ വ്യക്തമാക്കി.


ഫോട്ടോ അടിക്കുറിപ്പ്

കടപ്പാട്ടൂർ ഇടത്താവള അവലോകന യോഗത്തിൽ മാണി സി. കാപ്പൻ എം.എൽ.എ സംസാരിക്കുന്നു. പാലാ ആർ.ഡി.ഒ. പി.ജി. രാജേന്ദ്രബാബു, കടപ്പാട്ടൂർ ദേവസ്വം പ്രസിഡന്റ് സി.പി ചന്ദ്രൻ നായർ, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് മീനാഭവൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ തുടങ്ങിയവർ സമീപം.