വൈക്കം : മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഉഷ:പൂജ, എതൃത്തപൂജ, പന്തീരടിപൂജ എന്നിവയ്ക്ക് ശേഷം കൊടിക്കൂറ ശ്രീകോവിലിൽ നിന്ന് കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. തുടർന്ന് കൊടിമരച്ചുവട്ടിൽ പ്രത്യേക പൂജകൾക്ക് ശേഷമായിരുന്നു കൊടിയേറ്റ്. വൈക്കം മഹാദേവ ക്ഷേത്രത്തിലെ തന്ത്രം ഭദ്രകാളി മറ്റപ്പള്ളി, കിഴക്കിനിയേടത്ത് മേക്കാട് എന്നീ രണ്ട് ഇല്ലങ്ങൾക്കാണ്. കൊടിയേറ്റുന്ന സമയത്തെ തന്ത്രത്തിന്റെ ഊഴമനുസരിച്ചാണ് ഇവരിലൊരാൾ കൊടിയേറ്റ് നിർവഹിക്കുക. മഹാദേവരുടെ സ്വർണ്ണ ധ്വജത്തിന് ഉത്തര, ദക്ഷിണ ദിക്കുകളിലേക്കായി രണ്ട് തണ്ടുകളുണ്ട്. കൊടിയേറ്റുന്നത് ഭദ്രകാളി മറ്റപ്പള്ളി നമ്പൂതിരിയാണെങ്കിൽ ധ്വജത്തിന്റെ ഉത്തര ദിക്കിലും മേക്കാടനാണെങ്കിൽ ദക്ഷിണദിക്കിലുമാണ് ആചാരമനുസരിച്ച് കൊടിയേറ്റുക. വൈക്കം ഷാജി, ചേർത്തല മനോജ് ശശി, വൈക്കം സുമോദ്, എസ്.പി.ശ്രീകുമാർ എന്നിവരുടെ നാദസ്വര മേളവും ക്ഷേത്ര കലാപീഠം ചേർത്തല അജിത്തിന്റെ നേതൃത്വത്തിലുള്ള പഞ്ചാരിമേളവും നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ഗജവീരന്മാരും രണ്ട് സ്വർണ്ണക്കുടകളും സായുധ പൊലീസും കൊടിയേറ്റിന് അകമ്പടിയായി. കൊടിയേറ്റിനെ തുടർന്ന് അഷ്ടമി വിളക്കിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, കമ്മിഷണർ ബി.എസ്.പ്രകാശ് എന്നിവർ ചേർന്നും കലാമണ്ഡപത്തിൽ സിനിമാതാരം ജയസൂര്യയും ദീപം തെളിച്ചു. ദേവസ്വം ബോർഡ് മെമ്പർ പി.എം.തങ്കപ്പൻ, ഡെപ്യൂട്ടി കമ്മീമീഷണർ വി.കൃഷ്ണകുമാർ, അസി.കമ്മീഷണർ മുരാരി ബാബു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.അനിൽകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്ന് നടന്ന ശ്രീബലിയ്ക്ക് തിരുനക്കര ശിവൻ തിടമ്പേറ്റി.