cycling

കുമളി. എങ്ങിനെയെങ്കിലും അഭ്യന്തര ടൂറിസം പച്ച പിടിപ്പിക്കാൻ ടൂറിസം വകുപ്പ് ശ്രമിക്കുമ്പോൾ വനം വകുപ്പ് പാര പണിയുന്നതായി ആക്ഷേപം. തേക്കടി ബോട്ട്‌ലാന്റിംഗിൽ എത്താനുള്ള വിനോദസഞ്ചാരികളുടെ ആഗ്രഹത്തെ തുരങ്കംവയ്ക്കുന്നതാണ് വനംവകുപ്പിന്റെ നിലപാട്. തങ്ങൾ വരുന്ന വാഹനങ്ങളിൽ കുമളി ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിനപ്പുറം കടക്കാൻ സഞ്ചാരികൾക്ക് വനംവകുപ്പിന്റെ അനുവാദമില്ല. വനം വകുപ്പിന്റെ ബസുകളിൽ വേണം തുടർന്നുള്ള യാത്ര. എന്നാൽ എട്ട് ബസുകളാണ് നേരത്തെ ഉണ്ടായിരുന്നത്. ഇപ്പോൾ അത് മൂന്ന് ബസുകളായി ചുരുങ്ങി. പഴയതുപോലെ സൈക്കിളിൽ പോകാമെന്നു വച്ചാൽ അതും അനുവദിക്കുന്നില്ല. ഇതോടെ അവധി ദിവസങ്ങളിൽ സഞ്ചാരികൾ വാഹന സൗകര്യമില്ലാതെ വലയുകയാണ്.

പ്രതിദിനം മൂവായിരത്തിലേറെപ്പേർ തേക്കടിയിൽ എത്തുന്നതായാണ് കണക്ക്. അവർക്കാവശ്യമായ എട്ട് ബസുകൾ നേരത്തെ നാല് കിലോമീറ്ററോളമുള്ള യാത്രയ്ക്കായി സജ്ജമാക്കിയിരുന്നു. കേരളത്തിൽ നിന്നുളള വിനോദ സഞ്ചാരികൾക്ക് പുറമേ തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന, കർണാടക എന്നിവിടങ്ങളിൽനിന്നായി അവധി ദിവസങ്ങളിൽ ഒട്ടേറെ പേർ എത്തുന്നുണ്ട്. വനം വകുപ്പിന്റെ ബസുകൾ കുറഞ്ഞതോടെ തേക്കടി ബോട്ട്‌ലാന്റിംഗിൽ എത്താതെ യാത്രക്കാർ മടങ്ങുന്ന സ്ഥിതിയാണ്.

സൈക്കിളും കിട്ടാനില്ല.

മുൻപ് കാൽനടയായും സൈക്കിളിലും യാത്ര അനുവദിക്കുമായിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധിക്ക് ശേഷം വനംവകുപ്പിന്റെ സൈക്കിൾ സഞ്ചാരികൾക്ക് നൽകുന്നില്ല.
തേക്കടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കുകയാണ് വനം വകുപ്പെന്ന് ആക്ഷേപമുണ്ട്. സംസ്ഥാന ടൂറിസം വകുപ്പ് ആഭ്യന്തര ടൂറിസത്തിന് എല്ലാവിധ സൗകര്യങ്ങളും ഒരുക്കാൻ ശ്രമിക്കുമ്പോൾ ലോക ഭൂപടത്തിൽ ഇടം നേടിയ തേക്കടിയെ തകർക്കുന്ന ഇത്തരം നിലപാടുകൾക്കെതിരെ ജനരോഷം ഉയരുകയാണ്.