കൂടുതൽ ഉപകരണങ്ങളും എത്തിക്കും
പാലാ: ജില്ലയിലെ പ്രധാന സർക്കാർ ആരോഗ്യ കേന്ദ്രമായ പാലാ കെ.എം.മാണി മെമ്മോറിയൽ ഗവ.ജനറൽ ആശുപത്രിക്ക് ദേശീയ അംഗീകാരം ലഭിക്കാൻ നടപടിസ്വീകരിക്കുമെന്ന് ജോസ്.കെ മാണി എം.പി അറിയിച്ചു. നിരവധി സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും പുതിയ ബഹുനില കെട്ടിട സമുച്ചയങ്ങളുമുള്ള ഏക സർക്കാർ ആശുപത്രിയാണ് പാലാ ജനറൽ ആശുപത്രി. 341 കിടക്ക സൗകര്യമുള്ള ആശുപത്രിയിലെ ഗുണനിലവാരവും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡാർഡ് (എൻ.ക്യു.എ.എസ്) പ്രകാരമുള്ള നിബന്ധനങ്ങൾ പാലിച്ചാണ് അംഗീകാരം ലഭ്യമാകുകയെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ആരോഗ്യ വകുപ്പിന്റെ പ്രാഥമിക ശുപാർശ നൽകി കഴിഞ്ഞു. അംഗീകാരം ലഭിച്ചാൽ 50 ലക്ഷം രൂപ നവീകരണത്തിനും പരിപാലനത്തിനുമായി ആശുപത്രിക്ക് മാത്രമായി ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. മാനേജിംഗ് കമ്മിറ്റി ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ,ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലം പറമ്പിൽ, സൂപ്രണ്ട് ഡോ. ഷമ്മി രാജൻ, ഡോ.പി.എസ്.ശബരിനാഥ്, ഡോ.സോളി മാത്യു,, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബിജി ജോ ജോ ,ബിജു പാലൂപടവൻ, ജയ്‌സൺ മന്തോട്ടം എന്നിവരുമായി ജോസ് കെ മാണി ചർച്ച നടത്തി.