പാലാ: പൂഞ്ഞാർ ഹൈവേയിൽ ചെത്തിമറ്റം ഭാഗത്ത് ഗതാഗതതടസങ്ങൾ രൂക്ഷമാക്കി സ്വകാര്യ ബസുകളുടെ വിളയാട്ടം. ബസുകൾ ദിശതെറ്റിച്ചെത്തുന്നതായാണ് പരാതി. ചെത്തിമറ്റം ഭാഗത്ത് കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ഇവിടെ വാഹനങ്ങൾ ഏറെസമയമെടുത്താണ് കടന്നുപോകുന്നത്. ഒരു ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ തടഞ്ഞുനിറുത്തി മറു ദിശയിൽ വരുന്ന വാഹനങ്ങൾ കടത്തിവിട്ടാണ് ആഴ്ചകളായി ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നത്. അതിനാൽ രാവിലെയും വൈകുന്നേരങ്ങളിലും വലിയതിരക്കും വാഹനങ്ങളുടെ നീണ്ട നിരയുമാണ് ഇവിടെ. ഇന്നലെ വൈകുന്നേരം ഭരണങ്ങാനം ഭാഗത്ത് നിന്നും വന്ന സ്വകാര്യ ബസ് ദിശതെറ്റിച്ചു കടന്നുവന്നതോടെ ഗതാഗതം പൂർണമായും തടസപ്പെട്ടു. ആർ.ടി ഓഫീസിനു മുന്നിലായിരുന്നു സംഭവം. ഏറെ നേരത്തെ ഗതാഗതക്കുരുക്കിനു ശേഷം സ്വകാര്യ ബസ് അലക്ഷ്യമായി മുന്നോട്ട് എടുത്തതോടെ കാറിലുമിടിച്ചു. തുടർന്നു നാട്ടുകാർ ചേർന്ന് നഷ്ടപരിഹാരം വാങ്ങി നൽകിയ ശേഷമാണ് സ്വകാര്യ ബസിനെ പോകാൻ അനുവദിച്ചത്. മുൻ ദിവസങ്ങളിലും ഇതേ ബസ് ഗതാഗതക്കുരുക്ക് സൃഷ്ടിച്ചതായി നാട്ടുകാർ കുറ്റപ്പെടുത്തി. ദിശമാറി ഗതാഗത തടസം രൂക്ഷമാക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജനവേദി ആവശ്യപ്പെട്ടു. അപകടം ഉണ്ടാക്കിയ സ്വകാര്യ ബസിനെതിരെ നടപടി ആവശ്യപ്പെട്ടു ഗതാഗതവകുപ്പ് അധികൃതർക്ക് പരാതി നൽകി. എബി ജെ ജോസ് അദ്ധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, അനൂപ് ചെറിയാൻ, ബിനു പരുമന, അമൽ ജോസഫ്, ജോബി മാത്യു, വിഷ്ണു കെ ആർ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ്

ചെത്തിമറ്റത്ത് ഗതാഗത തടസ്സം രൂക്ഷമാക്കി ദിശതെറ്റിച്ചു സ്വകാര്യ ബസ് കയറി വന്നപ്പോൾ