മുക്കൂട്ടുതറ: കോട്ടയം, പത്തനംതിട്ട ജില്ലകൾ അതിരിടുന്ന മുക്കൂട്ടുതറയിൽ സർക്കാർ ആശുപത്രി വേണമെന്ന ആവശ്യത്തിന് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ആശുപത്രി യാഥാർത്ഥ്യമായാൽ ആയിരത്തിലേറെ പേർക്കാണ് പ്രയോജനമാവുക.

എലിവാലിക്കര, മുട്ടപ്പള്ളി, പാണപിലാവ്, മുക്കൂട്ടുതറ, എരുത്തുവാപ്പുഴ, കണമല, മൂക്കൻപെട്ടി, കാളകെട്ടി,എയിഞ്ചൽ വാലി, കിസുമം, മൂലക്കയം, തുലാപ്പള്ളി, നാറാണംതോട്, വട്ടപ്പാറ, പാറക്കടവ് ,ഉമ്മിക്കുപ്പ, അറിയാഞ്ഞിലിമണ്ണ്, പതിനാറേക്കർ, അറുവച്ചാംകുഴി, പനയ്ക്കവയൽ, കൊല്ലമുള, എഴുപതേക്കർ, ഒൻപതാംകോളനി, പത്താംകോളനി, സന്തോഷ് കവല, ചാത്തൻതറ, ഇടത്തിക്കാവ്, കുറുമ്പൻമൂഴി, വെൺകുറുഞ്ഞി തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്കെല്ലാം പ്രയോജനകരമാണ്. എരുമേലിയിൽ നിന്നുള്ള ശബരിമലപാതയും മുക്കൂട്ടുതറ വഴിയാണ് കടന്നുപോകുന്നത്. സാധാരണക്കാരാണ് പ്രദേശവാസികളിലേറെയും. റബ‌ർ, കപ്പ കർഷകരും തൊഴിലാളികളും റബറിന്റെ വിലയിടിവും വന്യമൃഗങ്ങളുടെ ശല്യവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ഇവിടെയുള്ളവരെ വല്ലാത സാമ്പത്തിക ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നത് കുടുംബ ബഡ്ജറ്റ് കൂടുതൽ താളംതെറ്റിക്കുന്നു. ഇൻസുലിൻ ഉൾപ്പെടെയുള്ള മരുന്നുകളും സർക്കാർ ആശുപത്രികളിൽ സൗജന്യമാണ്. ലക്ഷക്കണക്കിന് ശബരിമല തീർത്ഥാടകർക്ക് ഉൾപ്പെടെ പ്രയോജനകരമാകുന്ന സർക്കാർ ആശുപത്രി എത്രയും വേഗം പ്രവർത്തനം ആരംഭിക്കണം.

(കെ.കെ. രാമകൃഷ്ണൻ, കേരളകൗമുദി മുക്കൂട്ടുതറ ഏജന്റ് )