എരുമേലി : ശബരിമല സീസൺ തുടങ്ങിയതോടെ ഗതാഗതക്കുരുക്കിൽ എരുമേലി വീർപ്പുമുട്ടുമ്പോൾ മേൽപ്പാലത്തിനായി വീണ്ടും മുറവിളി ഉയരുന്നു. പേട്ടക്കവലയിൽ ക്ഷേത്രത്തിലേക്കും മസ്ജിദിലേക്കും അയ്യപ്പഭക്തരെ കടത്തിവിടാൻ വേണ്ടി വാഹനങ്ങൾ തടഞ്ഞിടുമ്പോൾ റോഡിലുടനീളം വാഹനങ്ങളുടെ നീണ്ടനിരയാണ്. കുറെ തീർത്ഥാടകരെ കടത്തിവിട്ടശേഷം ബാക്കിയുള്ളവരെ തടഞ്ഞുനിറുത്തി വാഹനങ്ങൾ കടത്തി വിടും. ഈ പ്രക്രിയ മിനിട്ടുകൾ ഇടവിട്ട് ദിവസവും നടത്തുകയാണ് പൊലീസ്. ഇതിനായി ചെലവിടുന്ന അദ്ധ്വാനവും ക്ലേശവും കാത്തുനിൽക്കേണ്ടി വരുന്ന തീർത്ഥാടകരുടെ ബുദ്ധിമുട്ടും വാഹനങ്ങൾ നിശ്ചലമായുണ്ടാകുന്ന ഗതാഗത സ്തംഭനവും നിസാരമല്ല. ആംബുലൻസ് എത്തിയാൽ കടത്തിവിടാൻ ഏറെ പ്രയാസപ്പെടണം. വി.ഐ.പികൾ എത്തുമ്പോൾ പിന്നെ പറയുകയേ വേണ്ട. ഒരു മേൽപ്പാലം നിർമ്മിച്ചാൽ ഈ പ്രശ്നങ്ങളെല്ലാം ഒഴിവാകും. ഈ നിർദേശം ഓരോ സീസണിലും ഉന്നയിക്കുന്നത് ഒട്ടേറെ നാട്ടുകാരാണ്. പക്ഷെ ആര് കേൾക്കാൻ.
വട്ടം തിരിഞ്ഞ് പൊലീസുകാർ
വമ്പിച്ച തീർത്ഥാടക പ്രവാഹമാണ് ഇത്തവണ എരുമേലിയിലെ ശബരിമല പാതകളിൽ. വിവിധ റോഡുകൾ സംഗമിക്കുന്ന പേട്ടക്കവലയിലാണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്. പേട്ടക്കവലയിൽ ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് വിശ്രമിക്കാൻ പോലും സമയം കിട്ടാറില്ല. പകരം ആളെ ഏല്പിച്ചാണ് ഒന്ന് ഇരിക്കാനോ ശൗചാലയത്തിൽ പോകാനോ സാധിക്കുകയെന്ന് ഇവർ പറയുന്നു.
ശബരിമലയിലെ പ്രധാന ഇടത്താവളം
അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല
പ്രഹസനമായി പ്രഖ്യാപനങ്ങൾ