കുമാരനല്ലൂർ : റോഡിന് നടുവിലായി മൂന്നു ഡിവൈഡറുകൾ. റിഫ്ലക്ടറുകളില്ല, ദിശാസൂചകങ്ങളില്ല, തെരുവ് വിളക്കുകളില്ല. ഒപ്പം വാഹനങ്ങളുടെ അമിതവേഗം. നിരന്തരം അപകടമേഖലയായി മാറിയിരിക്കുകയാണ് കുമാരനല്ലൂർ. എം.സി റോഡും മേൽപ്പാലവും ഒരുമിക്കുന്നിടത്താണ് ഈ കെണി. കോട്ടയത്ത് നിന്ന് ഏറ്റുമാനൂരിലേക്കുള്ള വാഹനങ്ങൾ എം.സി റോഡ് വഴിയും കുടമാളൂരിലേക്കുള്ള വാഹനങ്ങൾ മേൽപ്പാലം കയറിയുമാണ് പോകുന്നത്. ഇരു റോഡുകളിൽ നിന്നും കോട്ടയത്തേക്ക് വരുന്ന വാഹനങ്ങളാണ് പ്രധാനമായും അപകടത്തിൽപ്പെടുന്നത്. ഗാന്ധിനഗറിൽ റോഡ് നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ മെഡിക്കൽകോളേജിൽ നിന്നുള്ള ബസുകളടക്കം മേൽപ്പാലം വഴിയാണ് എം.സി റോഡിലേക്ക് പ്രവേശിക്കുന്നത്. സിഗ്നലോ ദിശാസൂചകങ്ങളോ ഇല്ലാത്തതിനാൽ ഇരുറോഡുകളിലേക്കും ഏതു വഴി പ്രവേശിക്കണമെന്ന് വാഹനഡ്രൈവർമാർക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. മേൽപ്പാലത്തിൽ നിന്നുള്ള വാഹനങ്ങൾ തിരിയുന്ന ദിശയിലൂടെതന്നെ മറ്റ് വാഹനങ്ങൾ മേൽപ്പാലത്തിലേക്ക് പ്രവേശിക്കും. ഇതാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നത്.
യാത്രക്കാരെ ഇറക്കുന്നത് നടുറോഡിൽ
കുടമാളൂരിൽ നിന്ന് കോട്ടയത്തേക്ക് എത്തുന്ന ബസുകൾ യാത്രക്കാരെ ഇറക്കുന്നത് നടുറോഡിൽ ഈ അപകടമേഖലയിലാണ്. ഇരച്ചെത്തുന്ന വാഹനങ്ങൾക്കിടയിലേക്കാണ് യാത്രക്കാർ ചെന്നിറങ്ങുന്നത്. സ്ഥിരം അപകടമേഖല ആയിട്ടും ട്രാഫിക് പൊലീസിനെ നിയോഗിക്കാനോ സിഗ്നൽ സംവിധാനം ഒരുക്കാനോ അധികൃതർ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കുമാരനല്ലൂർ ക്ഷേത്രത്തിലെ ഉത്സവം തുടങ്ങുന്നതോടെ വാഹനങ്ങളുടെ തിരക്കേറും. റോഡ് പരിചയമില്ലാത്തവരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.
ദിനംപ്രതി നിരവധി അപകടങ്ങളാണ് ഇവിടെയുണ്ടാകുന്നത്. കൃത്യമായ മുന്നറിയിപ്പുകളോ സ്പീഡ് ബ്രേക്കറുകളോ ഇല്ല. വാഹനങ്ങളുടെ അമിതവേഗവും അപകടത്തിന് കാരണമാകുന്നു. അപകടങ്ങൾ കുറയ്ക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാവണം
പ്രദീപ് (ലോട്ടറി വ്യാപാരി)