കോട്ടയം: ഒക്ടോബറിലെ കമ്മിഷൻ തുക പാതിയായി വെട്ടിക്കുറച്ചതിനെതിരെ കടകളടച്ചുള്ള പ്രതിഷേധത്തിന് ജില്ലയിലും ഐക്യദാർഢ്യം. 26ന് സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ചിട്ടുള്ള കടകൾ അടച്ചിട്ടുള്ള അനിശ്ചിതകാല സമരത്തിന് പുറമേ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുന്നിൽ സമരം നടത്താനുള്ള ആലോചനയിലാണ് വ്യാപാരി സംഘടനകൾ. ഒക്ടോബറിലെ കമ്മിഷൻ കുടിശികയും കൊവിഡ് കാലത്ത് പത്ത് മാസം വിതരണം ചെയ്ത സൗജന്യ കിറ്റുകളുടെ കമ്മിഷനും കുടിശികയാണ്. ഇതിൽ കൊവിഡ് സമാശ്വാസ കിറ്റ് സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. 45 ക്വിന്റൽ വരെ റേഷൻ ധാന്യം ഒരു മാസം വിൽക്കുന്ന വ്യാപാരിക്ക് 18000 രൂപയും, അതിന് മുകളിൽ വിൽക്കുന്നവർക്ക് ഓരോ ക്വിന്റലിന് 180 രൂപ അധികവുമാണ് കമ്മിഷൻ ഇനത്തിൽ നൽകുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്മീഷൻ തുക ഏറെ വൈകിയാണ് വ്യാപാരികൾക്ക് ലഭിക്കുന്നത്.
കട വാടക, സെയിൽസ്മാന്റെ വേതനം തുടങ്ങിയ ചെലവുകളും വ്യാപാരികളാണ് വഹിക്കേണ്ടത്. 2018ൽ വേതനം അനുവദിക്കുമ്പോൾ ആദ്യം അടിസ്ഥാന പാക്കേജ് 16,000 രൂപയും തുടർന്ന് 18,000 രൂപയുമാണ് അനുവദിച്ചത്. ഒരു വർഷത്തിന് ശേഷം കാലോചിതമായ മാറ്റം വരുത്തുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

 സമരത്തിന് കോ-ഓഡിനേഷൻ കമ്മിറ്റി

സംയുക്ത സമര സമതിയുടെ നേതൃത്തിൽ സംസ്ഥാന വ്യാപകമായി 26 തീയതി ശനിയാഴ്ച നടത്തുന്ന കാടയടപ്പ് സമരത്തിനു ജില്ലാ കോ-ഓഡിനേഷൻ കമ്മറ്റി ഐക്യദാർഡ്യം പ്രഖ്യാപിച്ചു. സമരം ശക്തിപ്പെടുത്താൻ വ്യഴം, വെള്ളി ദിവസങ്ങളിൽ താലൂക്ക് കമ്മിറ്റികളും ചേരും. ജില്ലാ ചെയർമാൻ ബാബു ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. സേവ്യർ ജയിംസ്,​ കെ.കെ. ശിശുപാലൻ,​ ജയിംസ് വാഴക്കാല , കെ.പി. സുധീർ , പി.എ. ഇഷാദ് എന്നിവർ സംസാരിച്ചു