
കുറവിലങ്ങാട് . വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂർ തിരുവങ്ങാടി പൗർണമി വീട്ടിൽ അംനാസ് (35) നെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളും സുഹൃത്തുക്കളും ചേർന്ന് ഇസ്രായേലിൽ ജോലി നൽകാമെന്ന് പറഞ്ഞ് കേരളത്തിലെ വിവിധ ജില്ലകളിലെ പതിനെട്ടോളം പേരിൽ നിന്ന് 64 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഈ കേസിലെ മറ്റു പ്രതികളായ വിദ്യ ഇമ്മാനുവൽ, മുഹമ്മദ് ഒനാസിസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തായിരുന്ന അംനാസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതുടർന്നാണ് ഇയാളെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ ദിവസം വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ പിടികൂടിയത്. അന്യസംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതിക്ക് കട്ടപ്പന,ആലുവ, ചവറ സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്. എസ് എച്ച് ഒ നിർമ്മൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.