
കേരളപ്പിറവി ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസംഘടനയ‌്ക്ക് ശ്രമിച്ച മഹാന്മാരുടെ മനസിലെ ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും യാഥാർഥ്യമാക്കുന്നതിനു വേണ്ടിയുള്ള ശ്രമത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ എന്ന് ആശംസ സന്ദേശത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനം മയക്കുമരുന്ന് ഭീഷണിയുടെ അപകടകരമായ അവസ്ഥയിലാണെന്നും, അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊണ്ട് നമ്മുടെ സമൂഹം മലീമസമാക്കാതെ നേക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നൽകി.
ആശംസാകുറിപ്പിന്റെ പൂർണരൂപം-
'ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസംഘടനാ ഘട്ടത്തിൽ അതിനുവേണ്ടി ശ്രമിച്ച മഹാന്മാരുടെ മനസ്സിൽ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. ഐക്യകേരള പിറവിക്കുവേണ്ടി ശ്രമിച്ച പ്രസ്ഥാനങ്ങളുടെ മനസ്സിൽ ഭാവികേരളം ഏതുവിധത്തിൽ ഉള്ളതാകണം എന്നത് സംബന്ധിച്ച് സ്വപ്‌നങ്ങളുണ്ടായിരുന്നു. ആ സ്വപ്നങ്ങളും സങ്കല്പങ്ങളും യാഥാർഥ്യമാക്കുന്നതിനു വേണ്ടിയുള്ള അർപ്പണ ബോധത്തോടെയുള്ള ശ്രമങ്ങൾക്കാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഇപ്പോൾ വ്യാപൃതരായിട്ടുള്ളത്. മൂന്നാം സഹസ്രാബ്ദ ഘട്ടത്തിന്റെ സവിശേഷതകൾക്ക് ഇണങ്ങുന്ന രീതിയിൽ നമ്മുടെ നാടിനെയും ജനതയെയും പുരോഗമനപരമായി പരിവർത്തിപ്പിക്കുക എന്ന ദൗത്യമാണ് സർക്കാർ ഏറ്റെടുത്തിട്ടുളളത്. അതിന്റെ ഭാഗമാണ് നവകേരള നിർമ്മാണവും വിജ്ഞാനസമൂഹ നിർമ്മാണവും വിജ്ഞാന സമ്പദ്ഘടനാ രുപീകരണവുമൊക്കെ. കേരളത്തിന്റെ വികസനം സാധ്യമാകണമെങ്കിൽ അടിസ്ഥാനഘടനാ നിർമ്മാണം കാര്യക്ഷമമാക്കണം. അതിൽ സർക്കാർ ശ്രദ്ധിക്കുന്നുണ്ട്. ആഗോള വിജ്ഞാനഘടനയിലേക്ക് നമ്മുടെ വിജ്ഞാന ഘടനയെ വിളക്കിച്ചേർക്കാൻ കഴിയണം. അതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇതൊക്കെ നടക്കുമ്പോഴും കേരളത്തിന്റെ അഭിവൃദ്ധി സാധ്യമാകണമെങ്കിൽ അതിനു അനുകൂലമായൊരു മാനസിക അന്തരീക്ഷം കൂടി പൂർണ്ണാർത്ഥത്തിൽ രൂപപ്പെടണം. എല്ലാവിധ ഭേദചിന്തകളെയും മറികടക്കുന്ന ഒരുമ വളരെ പ്രധാനമാണ്. മതനിരപേക്ഷതയുടെ മൂല്യങ്ങളെ ശക്തിപ്പെടുത്തികൊണ്ടു ഇത് യാഥാർഥ്യമാക്കണം. ജനതയുടെ ഒത്തൊരുമ ഛിദ്രമാകാതിരിക്കാൻ, നാടിന്റെ കാലാനുസൃതമായ പുരോഗതി ഉറപ്പുവരുത്താൻ ഒക്കെ ഇത് അനിവാര്യമാണ്. മതനിരപേക്ഷതയുടെ മൂല്യങ്ങൾക്കായി പുനരർപ്പണം നടത്തുമെന്ന് പ്രതിജ്ഞ ചെയ്യുക എന്നതാണ് ഈ ഘട്ടത്തിൽ കരണീയമായിട്ടുള്ളത്.
മയക്കുമരുന്നിന്റെ ഭീഷണി അപകടകരമായ അവസ്ഥയിലാണ്. മരണത്തിലേക്ക് നയിക്കുന്ന വിഷമാണ് മയക്കുമരുന്ന്. അതിന്റെ കരാളമായ പിടുത്തത്തിൽ നമ്മുടെ കുഞ്ഞുങ്ങൾ അകപ്പെടാതിരിക്കാനുള്ള പ്രത്യേക ജാഗ്രത വേണം. അത് മുൻനിർത്തിയുള്ള ബോധവൽക്കരണത്തിൽ എല്ലാവിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി മുന്നോട്ടുപോവുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. ഇതിൽ എല്ലാവരുടെയും സഹകരണം ഉണ്ടാകണം.
അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊണ്ട് നമ്മുടെ സമൂഹം മലീമസമാക്കാതെ നേക്കേണ്ടതുണ്ട്. ജീർണ്ണമായ ദുരാചാരങ്ങൾ തിരിച്ചുവരുന്നതിനെ തടയേണ്ടതുണ്ട്. നവോത്ഥാനത്തിന്റെ വിലപ്പെട്ട മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ശാസ്ത്രയുക്തിയുടെയും ശാന്തിയുടെയും കേരളം പടുത്തുയർത്തേണ്ടതുണ്ട്. അതിനായി ഏവരുടെയും പിന്തുണയുണ്ടാകണം. സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലൂടെ സഞ്ചരിച്ച് നമുക്ക് പുതിയൊരു കേരളം പടുത്തുയർത്താം'.