
തൃശൂർ: ജപ്തി നടപടിയെ തുടർന്ന് പെരുവഴിയിലായ കുടുംബത്തിന് വീട് തിരികെ നൽകുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ. ഇതിന് ആവശ്യമായ തുക റിസ്ക് ഫണ്ടിൽ നിന്ന് നൽകാനാണ് തീരുമാനം. ഇതിനായി സഹകരണ വകുപ്പ് ജോയിൻ രജിസ്ട്രാറെ മന്ത്രി ചുമതലപ്പെടുത്തി. സ്ഥലത്തെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം തീരുമാനമെടുക്കുമെന്നും. കോടതി ഉത്തരവ് പ്രകാരമാണ് ജപ്തി ഉണ്ടായതെന്നും മന്ത്രി വിശദീകരിച്ചു.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ബാങ്ക് അധികൃതർ വീട് പൂട്ടി പോയത്. ഒന്നര ലക്ഷം രൂപ വായ്പ എടുത്തത് തിരികെ അടയ്ക്കാത്തതിനെ തുടർന്ന് തൃശൂർ അർബൻ കോഓപ്പറേറ്റീവ് ബാങ്കാണ് വീട് ജപ്തി ചെയ്തത്. നടപടിയെ തുടർന്ന് മുണ്ടൂർ സ്വദേശിനി ഓമന, മക്കളായ മഹേഷ്. ഗിരീഷ് എന്നിവർ പെരുവഴിയിലാണ്. 2013ലാണ് കുടുംബം ഒന്നര ലക്ഷം രൂപ വായ്പ എടുത്തത്. ഇപ്പോൾ പലിശയടക്കം അഞ്ച് ലക്ഷം രൂപ ഇനി തിരികെ അടയ്ക്കാനുണ്ട്. സാവകാശം ചോദിച്ചിട്ട് ബാങ്ക് അധികൃതർ നൽകിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.