
ആലപ്പുഴ : കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ കുടുംബങ്ങൾ താമസിക്കുന്ന വീട്, വ്യാപാരസ്ഥാപനങ്ങൾ എന്നിവ ബുൾഡോസറിനാൽ ഇടിച്ച് നിരത്തുന്ന യു പി മോഡൽ നടപടി കേരളവും നടപ്പിലാക്കി. ആലപ്പുഴയിൽ കേരള എക്‌സൈസാണ് ഈ നടപടിയിലേക്ക് കടന്നത്. ചാരുംമൂട് ജംഗ്ഷനിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വില്പന നടത്തിയിരുന്ന കടയാണ് എക്‌സൈസ് ജെ സി ബി കൊണ്ടുവന്ന് ഇടിച്ച് നിരത്തിയത്.
നൂറനാട് റേഞ്ച് ഇൻസ്‌പെക്ടർ അഖിലാണ് പെട്രോളിംഗിനിടെ തട്ടുകടയുടെ അടുത്തായി കഞ്ചാവുമായി നിന്ന യുവാവിനെ പിടികൂടിയത്. ഇയാളിൽ നിന്നും പന്ത്രണ്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് തട്ടുകടയുടെ ഉടമ പുതുപ്പള്ളിപ്പുറം സ്വദേശി ഷൈജുഖാൻ ആണ് കഞ്ചാവ് നൽകിയതെന്ന് എക്‌സൈസിന് മനസിലായത്. ഷൈജുഖാന്റെ കടയും വീടും കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ കഞ്ചാവ് കച്ചവടം നടക്കുന്നതായും എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. പൊതിക്ക് അഞ്ഞൂറ് രൂപ നിരക്കിലായിരുന്നു ഇയാൾ കച്ചവടം നടത്തിയിരുന്നത്.
ഷൈജുഖാന്റെ തട്ടുകടയെ കുറിച്ചുള്ള എക്‌സൈസിന്റെ അന്വേഷണത്തിൽ ഇത് പുറമ്പോക്കിലാണ് സ്ഥിതി ചെയ്യുന്നതെന്ന് മനസിലായി. കടയുടെ പ്രവർത്തനം നിർത്താൻ പഞ്ചായത്ത് ഭരണ സമിതിക്ക് എക്‌സൈസ് ശുപാർശ നൽകി. ഇത് അംഗീകരിച്ച ഭരണസമിതി കട പൊളിച്ചു നീക്കാൻ എക്‌സൈസിന് അനുമതി നൽകുകയായിരുന്നു.