m-r-remya

കുടുംബപ്രശ്നങ്ങളെത്തുടർന്ന് അമ്മയിൽ നിന്ന് അകറ്റപ്പെട്ട, 12ദിവസം മാത്രമായ കുഞ്ഞിനെ മുലയൂട്ടി ജീവൻ രക്ഷിച്ച കോഴിക്കോട് ചേവായൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എം.ആർ. രമ്യയെ പൊലീസ് മേധാവി ആദരിച്ചു. മതിയായ ആഹാരം ലഭിക്കാതെ അവശനിലയിലായ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതിയ രമ്യയുടെ പ്രവൃത്തി സേനയുടെ യശസ്സ് വർദ്ധിപ്പിച്ചതായി ഡി.ജി.പി അനിൽകാന്ത് പറഞ്ഞു. രമ്യയ്ക്ക് കമന്റേഷൻ സർട്ടിഫിക്കറ്റും ഡി.ജി.പി നൽകി.

രമ്യയെ അഭിനന്ദിച്ച് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പൊലീസ് മേധാവിക്ക് കത്തെഴുതിയിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൈമാറിയ സർട്ടിഫിക്കറ്റും ഡി.ജി.പി രമ്യയ്ക്ക് സമ്മാനിച്ചു. പൊലീസിന്റെ ഏറ്റവും നല്ല മുഖമാണ് ഈ ഓഫീസറെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർട്ടിഫിക്കറ്റിൽ കുറിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് 22വയസുകാരി കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി ചേവായൂർ സ്റ്രേഷനിലെത്തിയത്. കുടുംബ വഴക്ക് കാരണം അമ്മയുടെ അടുത്തുനിന്ന് കുഞ്ഞിനെ അച്ഛൻ മാറ്റുകയായിരുന്നു. കുഞ്ഞുമായി പിതാവ് ബംഗളുരുവിലെ ജോലിസ്ഥലത്തേക്ക് പോയെന്ന നിഗമനത്തിൽ വയനാട് അതിർത്തിയിലെ സ്റ്റേഷനുകളിൽ വിവരമറിയിച്ചു. സംസ്ഥാന അതിർത്തിയിൽ വാഹനങ്ങൾ തടഞ്ഞ് നടത്തിയ പരിശോധനയിൽ കാറിൽ യാത്ര ചെയ്യുകയായിരുന്ന പിതാവിനെയും കുഞ്ഞിനെയും സുൽത്താൻ ബത്തേരി പൊലീസ് കണ്ടെത്തി.

മുലപ്പാൽ ലഭിക്കാതെ ക്ഷീണിച്ചിരുന്ന നവജാതശിശുവിനെ പൊലീസ് അതിവേഗം ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ കുഞ്ഞിന്റെ ഷുഗർ ലെവൽ കുറവാണെന്ന് കണ്ടെത്തിയതോടെ, കുഞ്ഞിനെ തിരികെയെത്തിക്കാൻ ചേവായൂർ സ്റ്റേഷനിൽ നിന്നെത്തിയ രമ്യ താൻ മുലയൂട്ടുന്ന അമ്മയാണെന്ന് ഡോക്ടറെ അറിയിച്ചു. തുടർന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി മുലയൂട്ടി ജീവൻ രക്ഷിക്കുകയായിരുന്നു. പിന്നാലെ കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി.

നാലുവർഷം മുമ്പ് സേനയിൽ ചേർന്ന രമ്യ കോഴിക്കോട് ചിങ്ങപുരം സ്വദേശിയാണ്. വനിതാ ബറ്റാലിയനിലെ രണ്ടാം ബാച്ചിൽ പരിശീലനം പൂർത്തിയാക്കി നാലാം സായുധ ബറ്റാലിയനിൽ പ്രവർത്തിക്കുകയായിരുന്നു. പ്രസവാവധിക്കു ശേഷമാണ് ചേവായൂർ സ്റ്റേഷനിലെത്തിയത്. നാലും ഒന്നും വയസ്സുളള രണ്ടു കുട്ടികളുണ്ട്. ഭർത്താവ് അശ്വന്ത് വിശ്വൻ മലപ്പുറം അരീക്കോട് കൊഴക്കോട്ടൂർ എൽ.പി.സ്‌കൂൾ അദ്ധ്യാപകനാണ്.