temple-

തിരുമല : രാജ്യത്തെ സമ്പന്നമായ തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് മുടിമുറിക്കൽ. ഭക്തർ തല മൊട്ടയടിച്ച് നൽകുന്ന മുടിയിൽ നിന്നും ദേവസ്വം വർഷം 150 കോടിയാണ് വരുമാനം നേടുന്നത്. ഭക്തരുടെ മുടി മുറിക്കുന്നതിനായി നൂറ് കണക്കിന് ബാർബർമാരെയാണ് നിയോഗിച്ചിട്ടുള്ളത്. എന്നാൽ ബാർബർമാർ തങ്ങൾക്ക് തുച്ഛമായ വേതനമാണ് ലഭിക്കുന്നതെന്ന് പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസം ഇവർ മിന്നൽ പണിമുടക്ക് നടത്തുകയും ചെയ്തു. വിജിലൻസ് ജീവനക്കാർ നടത്തിയ റെയ്ഡിനെതിരെയാണ് ഇവർ പണിമുടക്കിയത്. ഇതോടെ ഭക്തർക്ക് മണിക്കൂറുകളോളം തങ്ങളുടെ ഇഷ്ട വഴിപാട് നടത്താൻ കഴിഞ്ഞില്ല.

മുടി വാങ്ങുന്നത് എന്തിന്

150 കോടിയുടെ വരുമാനം മുടിവിറ്റ് മാത്രം ലഭിക്കുമ്പോൾ ഈ മുടി വാങ്ങുന്നത് ആരാണെന്ന സംശയം ആർക്കുമുണ്ടാവും. വിഗ് നിർമ്മാതാക്കളാണ് തിരുപ്പതിയിൽ മുടി വാങ്ങുന്നതിനായി മത്സരിക്കുന്നത്. ബാർബർമാർ ഭക്തരിൽ നിന്ന് ശേഖരിക്കുന്ന മനുഷ്യ മുടിയുടെ നീളം അനുസരിച്ച് തരം തിരിച്ച് സൂക്ഷിക്കും. മുടിയെ പല ഗ്രേഡുകളാക്കി തിരിച്ചാണ് പ്രത്യേകം പ്രത്യേകം സൂക്ഷിക്കുന്നത്. 27 ഇഞ്ചിനു മുകളിലുള്ള മുടി ആദ്യ വിഭാഗമായും 19 മുതൽ 26 ഇഞ്ച് വരെ നീളമുള്ള മുടി രണ്ടാം വിഭാഗത്തിലും 10 മുതൽ 18 ഇഞ്ച് വരെ മൂന്നാം വിഭാഗത്തിലും അഞ്ച് ഇഞ്ച് മുതൽ ഒൻപത് ഇഞ്ച് വരെ നാലാമത്തെ വിഭാഗത്തിലും അഞ്ച് ഇഞ്ച് നീളത്തിൽ താഴെയുള്ളവ അഞ്ചാം വിഭാഗത്തിലേക്കും മാറ്റും.

ബാർബർമാർക്ക് തുച്ഛ വേതനം

ലോകമെമ്പാടുമുള്ള ആളുകൾ കഷണ്ടി തലയാൽ ബുദ്ധിമുട്ടുന്നുണ്ട്. ഇവർക്കായി വിഗ് നിർമ്മിക്കുന്നതിനായി കമ്പനികൾക്ക് ഭക്തരിൽ നിന്ന് ശേഖരിച്ച മുടി ലേലം ചെയ്യുകയാണ് ദേവസ്വം ചെയ്യുന്നത്. ഇതിലൂടെ കോടികൾ വരുമാനം നേടുമ്പോഴും ക്ഷേത്രത്തിലെ ബാർബർമാർക്ക് തുച്ഛമായ വേതനമാണ് ലഭിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഒരു തലയ്ക്ക് 11 രൂപ എന്ന നിരക്കിലാണ് ഇവർക്ക് പണം ലഭിക്കുന്നത്. 8000 രൂപയിൽ താഴെ മാത്രമാണ് വരുമാനമെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. ഇങ്ങനെയുള്ള തങ്ങളെ വിജിലൻസ് ജീവനക്കാർ റെയിഡ് നടത്തി പീഡിപ്പിക്കുന്നു എന്നും പരാതിയുണ്ട്. ഭക്തരിൽ നിന്നും ബാർബർമാർക്ക് ലഭിക്കുന്ന ടിപ്പിന്റെ പേരിലാണ് പീഡനം.