
തിരുവനന്തപുരം: കുറവൻകോണത്തെ വീട്ടിൽ കയറി അതിക്രമം നടത്തിയ സംഭവത്തിൽ മലയിൻകീഴ് സ്വദേശി സന്തോഷിനെ പൊലീസ് അറസ്റ്റു ചെയ്തു. മന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഡ്രൈവറാണ് ഇയാൾ. മ്യൂസിയത്തിന് സമീപം വനിതാ ഡോക്ടറെ ആക്രമിച്ചതും ഇയാളാണെന്ന നിഗമനത്തിലാണ് പൊലീസ്. സി.സി ടിവി ദൃശ്യങ്ങളുടെ സൂക്ഷമമായ പരിശോധനയ്ക്ക് പിന്നാലെയാണ് രണ്ടും ഒരാളാണെന്ന നിഗമനത്തിലെത്തിയത്. പിടിയിലാകുമ്പോൾ രൂപമാറ്റം വരുത്താനായി ഇയാൾ തല മൊട്ടയടിച്ചിരുന്നു. പേരൂർക്കട പൊലീസ് പിടികൂടിയ പ്രതിയെ രാത്രി കന്റോൺമെന്റ് എ.സി ഓഫീസിലേക്ക് കൊണ്ടുപോയി.
സർക്കാർ ബോർഡ് പതിച്ച വാഹനത്തിലാണ് ഇയാൾ എത്തിയതെന്നാണ് സൂചന. ആക്രമണമുണ്ടായി ഏഴാം ദിവസമാണ് വഴിത്തിരിവ്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയായിരുന്നു വനിതാഡോക്ടറെ അജ്ഞാതൻ ആക്രമിച്ചത്. കേസന്വേഷണം ആരംഭിച്ചപ്പോൾ രണ്ട് പ്രതികളും ഒന്നാകാൻ സാദ്ധ്യതയില്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. അതേസമയം രണ്ടും ഒരാളാണെന്നുള്ളതിന് മറ്റ് തെളിവുകളൊന്നും ലഭിച്ചിട്ടുമില്ല. രണ്ടുപേരുടെയും ശാരീരികപ്രകൃതി വ്യത്യസ്ഥമാണെന്നാണ് പൊലീസ് നേരത്തെ പറഞ്ഞിരുന്നത്.
ഡോക്ടറെ ആക്രമിച്ച ദിവസം രാത്രി മുഴുവൻ കുറവൻകോണം ഭാഗത്ത് ഒരു അക്രമിയുണ്ടായിരുന്നു. ഇവിടെ ഒരു വീടിന്റെ പൂട്ട് തകർക്കാനും ശ്രമിച്ചിരുന്നു.
വനിതാ ഡോക്ടറെ ആക്രമിച്ചയാളെത്തിയ കാർ രാത്രി മുഴുവൻ കവടിയാർ ഭാഗത്ത് നിറുത്തിയിട്ടിരുന്നതായി കാമറ ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി. രാത്രി പത്തോടെ ഇവിടെ കൊണ്ടിട്ട കാർ പുലർച്ചെ നാലിന് മുമ്പാണ് തിരിച്ചെടുക്കുന്നത്. പിന്നീട് മ്യൂസിയം ഭാഗത്തേക്ക് വരികയായിരുന്നു. വാഹനം പാർക്ക് ചെയ്തിട്ട് ഇയാൾ കുറവൻകോണം ഭാഗത്തേക്ക് പോയതാകാമെന്നാണ് സംശയം. സംഭവത്തിൽ 10ലേറെ പേരെ ചോദ്യം ചെയ്തെന്നാണ് വിവരം.
ഇയാളുടെ മൊബൈൽ ഫോൺ രേഖകൾ കൂടി പൊലീസ് പരിശോധിക്കുകയാണ്. പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും നഗരത്തിലെ കാമറ ദൃശ്യങ്ങൾ വ്യക്തമല്ലാത്തതിനാൽ അക്രമിയെത്തിയ വാഹനത്തിന്റെ നമ്പർ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതാണ് അന്വേഷണ സംഘം നേരിടുന്ന പ്രധാന വെല്ലുവിളി. പരമാവധി കാമറ ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. സംഭവ സ്ഥലത്തെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചുള്ള സൈബർ വിഭാഗത്തിന്റെ പരിശോധനയും നടത്തുകയാണ്.