
ന്യൂഡൽഹി : ഹിമാചൽ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പെട്രോൾ, ഡീസൽ വിലയിൽ കുറവ് വരുത്താൻ കേന്ദ്രം നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. ക്രൂഡ് ഓയിലിന്റെ വില അന്താരാഷ്ട്ര വിപണിയിൽ ഇടിഞ്ഞതിന്റെ പശ്ചാത്തലത്തിലാണിത്. ഇത് സംബന്ധിച്ച് സർക്കാർ തീരുമാനം പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് നൽകിയിട്ടുണ്ട്. ലിറ്ററിന് രണ്ട് രൂപയുടെ കുറവാകും ഉണ്ടാവുക. ഈ തുക ഘട്ടം ഘട്ടമായി പലദിവസങ്ങളിലായിട്ടാവും കുറയ്ക്കുക. പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും എണ്ണവില കുറച്ചാൽ പിടിച്ചുനിർത്താനാവുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
ഇന്നലെ കുറഞ്ഞത് 41 പൈസ
പെട്രോൾ, ഡീസൽ വിലയിൽ ഇന്നലെ നേരിയ കുറവുണ്ടായി. പെട്രോൾ ലിറ്ററിന് 43 പൈസ, ഡീസൽ ലിറ്ററിന് 41 പൈസ എന്നിങ്ങനെ നേരിയ കുറവാണ് ഉണ്ടായിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയ്ക്ക് വില കുറഞ്ഞ സാഹചര്യത്തിലാണിത്. ഇതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 105.59 രൂപയിൽനിന്ന് 105.16 രൂപയായി. ഡീസലിന് 94.53 രൂപയിൽനിന്ന് 94.12 രൂപയായി. അഞ്ച് മാസത്തിൽ അധികമായി പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.