laila

കൊച്ചി: ഇലന്തൂർ നരബലിക്കേസിൽ ലൈലയുടെ ജാമ്യഹർജി കോടതി തള്ളി. എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസിലെ മൂന്നാം പ്രതിയായ ലൈലയുടെ ഹർജി തള്ളിയത്. ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നും കൊലപാതകങ്ങളിൽ തനിക്ക് നേരിട്ടോ അല്ലാതെയോ യാതൊരു പങ്കുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.

കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും പ്രതി ആരോപിച്ചിരുന്നു. കേസന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇരട്ട നരബലിക്കേസിൽ കഴിഞ്ഞമാസം പതിനൊന്നിനാണ് ലൈലയും ഭർത്താവ് ഭഗവൽസിംഗും മുഖ്യസൂത്രധാരൻ ഷാഫിയും പിടിയിലായത്.

ലോട്ടറി വിൽപ്പനക്കാരികളായ റോസ്ലി, പത്മ എന്നിവരാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം മൃതദേഹങ്ങൾ വെട്ടിനുറുക്കി വീട്ടുവളപ്പിൽ കുഴിച്ചിടുകയായിരുന്നു. ഇത് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സാമ്പത്തിക അഭിവൃദ്ധിക്കുവേണ്ടിയാണ് പ്രതികൾ കൃത്യം നടത്തിയത്.