mohammad-arif

ന്യൂഡൽഹി: രണ്ട് സൈനികരുൾപ്പടെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ട ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. ആക്രമണത്തിലെ മുഖ്യ സൂത്രധാരനായ ലഷ്‌കറെ ത്വയ്‌ബ ഭീകരൻ മുഹമ്മദ് ആരിഫിന്റെ വധശിക്ഷയാണ് സുപ്രീം കോടതി ശരിവച്ചത്. ഇയാളുടെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി.

2000 ഡിസംബർ 22നാണ് ചെങ്കോട്ടയ്ക്ക് നേരെ ഭീകരാക്രമണം നടന്നത്. കോട്ടയിലേയ്ക്ക് നുഴഞ്ഞുകയറിയ ഭീകരർ നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ ഡിസംബർ 25ന് പാകിസ്ഥാൻ പൗരനായ മുഹമ്മദ് ആരിഫ് പൊലീസിന്റെ പിടിയിലായി. 2005 ഒക്ടോബറിൽ 24ന് മുഹമ്മദ് ആരിഫ് കുറ്റക്കാരനാണെന്ന് വിചാരണക്കോടതി നിരീക്ഷിക്കുകയും ഒക്ടോബർ 31ന് ഇയാൾക്ക് വധശിക്ഷ വിധിക്കുകയുമായിരുന്നു.

2007 സെപ്തംബറിൽ മുഹമ്മദ് ആരിഫിന്റെ വധശിക്ഷ ഡൽഹി ഹൈക്കോടതിയും സ്ഥിരീകരിച്ചു. 2011 ഓഗസ്റ്റിൽ ശിക്ഷാവിധിയെ ചോദ്യം ചെയ്ത് ആരിഫ് നൽകിയ അപ്പീൽ തള്ളിയതോടെയാണ് പുനഃപരിശോധനാ ഹർജി നൽകിയത്.