car

കാൺപൂർ: നവവരൻ ടെസ്റ്റ് ഡ്രൈവ് നടത്തിയ കാറിടിച്ച് പിതൃസഹോദരി മരിച്ചു. ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ അക്ബർപൂർ ഗ്രാമത്തിലാണ് സംഭവം. അരുൺകുമാർ(24) എന്നയാളാണ് വിവാഹത്തിന് മുമ്പ് വധുവിന്റെ വീട്ടുകാർ സമ്മാനിച്ച കാർ ടെസ്റ്റ് ഡ്രൈവ് നടത്തിയത്. കാറിടിച്ച് പത്ത് വയസുകാരി ഉൾപ്പെടെ നാല് ബന്ധുക്കൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരുൺകുമാറിന് കാറോടിക്കാൻ അറിയില്ലെന്നും ഇയാൾ ആദ്യമായാണ് ഒരു വാഹനം ഓടിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

സർക്കാർ സർവീസിൽ ജോലി ചെയ്യുകയാണ് അരുൺ. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇയാളുടെ വിവാഹം നിശ്ചയിച്ചത്. സ്ത്രീധനമായി അരുണിന്റെ ബന്ധുക്കൾ കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വിവാഹത്തിന് മുമ്പുള്ള 'തിലകം' എന്ന ചടങ്ങിൽ വധുവിന്റെ ബന്ധുക്കൾ കാറിന്റെ താക്കോൽ അരുണിന് കൈമാറി. തനിക്ക് ഡ്രൈവിംഗ് അറിയില്ലെന്ന് പറയാൻ മടിച്ച ഇയാൾ കാർ സ്റ്റാർട്ട് ചെയ്തു. അമിതവേഗത്തിൽ പാഞ്ഞ കാർ സമീപത്ത് നിന്ന ബന്ധുക്കളെ ഇടിച്ചിടുകയായിരുന്നു. ടയറിനടിയിൽപ്പെട്ട അരുണിന്റെ അമ്മായി സരള ദേവി(35) തൽക്ഷണം മരിച്ചു. തുടർന്ന് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിച്ചതിനും, ശ്രദ്ധക്കുറവ് മൂലമുള്ള മരണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.